SignIn
Kerala Kaumudi Online
Thursday, 25 April 2024 12.13 PM IST

ജൽശക്തി അഭിയാൻ : കേന്ദ്ര സംഘമെത്തി, കർഷകരുടെ പരാതികേട്ടു

pta
ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ഫിനാൻഷ്യൽ സർവീസ് ഡയറക്ടർ ഡോ. സഞ്ജയ് കുമാർ, ടെക്‌നിക്കൽ ഓഫീസർ രാജീവ് കുമാർ എന്നിവർ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥ സംഘത്തോടൊപ്പം കുളനട കുപ്പണ്ണൂർ നീർച്ചാലും പാടശേഖരവും സന്ദർശിച്ചപ്പോൾ

കുളനട: കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി രൂപവത്ക്കരിച്ച ജൽശക്തി അഭിയാൻ പദ്ധതിയുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർക്കൊപ്പം കേന്ദ്രസംഘം കുപ്പണ്ണൂർ പാടശേഖരത്തിൽ സന്ദർശനം നടത്തി.
ജലസംരക്ഷണം, മഴവെള്ള സംഭരണം, പരമ്പരാഗത ജലസ്രോതസുകളുടെ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നത്. ജില്ലാകളക്ടർ ഡോ.ദിവ്യ എസ് അയ്യർ, കേന്ദ്ര ഫിനാൻഷ്യൽ സർവീസ് ഡയറക്ടർ ഡോ. സഞ്ജയ് കുമാർ, ടെക്‌നിക്കൽ ഓഫീസർ രാജീവ് കുമാർ ടാക്ക് എന്നിവരും ഭൂജല വകുപ്പ് ഉൾപ്പടെ വിവിധ വകുപ്പ് മേധാവികളും സംഘത്തിൽ ഉണ്ടായിരുന്നു. ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് വാർഡ് മെമ്പർ ഐശ്വര്യാ ജയചന്ദ്രനും പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി കർഷകർക്ക് ഉണ്ടായ പ്രശ്‌നങ്ങളും പദ്ധതി പ്രദേശത്ത് ഭൂഗർഭജലത്തിന്റെ അളവ് താഴ്ന്നതും കർഷകരുടെയും പ്രദേശവാസികളുടെയും ആശങ്കകൾ അകറ്റാതെ പദ്ധതി നടപ്പിലാക്കിയ രീതിയിലെ എതിർപ്പും വാർഡുമെമ്പർ വിശദീകരിച്ചു.

പരാതിയുമായി കർഷകരെത്തി

കുളനട കുപ്പണ്ണൂർ പാടശേഖരത്തിൽ കളക്ടർക്കൊപ്പമെത്തിയ കേന്ദ്രസംഘത്തോട് കർഷകർ പരാതി ബോധിപ്പിച്ചു. കുപ്പണ്ണൂർ പാടശേഖരത്തിൽ അശാസ്ത്രീയമായി നടത്തിയ ബണ്ട് നിർമ്മാണം മൂലം പാടം തരിശാകുമെന്ന് കർഷകർ പറഞ്ഞു. 2.18 കോടി ചെലവഴിച്ച് കൃഷിയെ പരിഗണിക്കാതെയാണ് ബണ്ട് നിർമ്മാണം നടത്തിയത്. പാടത്തേക്ക് പരമ്പരാഗത രീതിയൽ വെള്ളമെത്തിക്കുന്നതിനോ പാടത്തുനിന്നും ചാലിലേക്ക് വെള്ളം തിരിച്ചുവിടുന്നതിനോ സംവിധാനമില്ല. ചാലിലേക്ക് തുറന്നിരുന്ന മുഴുവൻ തോടുകളും അടച്ചാണ് ബണ്ട് റോഡ് നിർമ്മിച്ചത്. ഇക്കാരണത്താൽ മഴക്കാലത്ത് ഒഴുകിയെത്തുന്ന വെളളം ചാലിലേക്ക് ഒഴുകിപ്പോകാതെ പാടത്ത് കെട്ടിനിന്ന് ജലനിരപ്പുയരുമെന്നും കർഷകർ പറഞ്ഞു. ചാലിന്റെ കിഴക്കുഭാഗത്തെ എം.സി റോഡിനും ബണ്ടിനുമിടയിലുളള പാടം പദ്ധതിയുടെ മറവിൽ മണ്ണിട്ട് നികത്തിയതും കർഷകർ നേരിൽ കാണിച്ച് കളക്ടറെ ബോധ്യപ്പെടുത്തി. അശാസ്ത്രീയ നിർമ്മാണംമൂലം പാടശേഖരം തരിശാകുമെന്നും കർഷകർ ചൂണ്ടിക്കാട്ടി. കർഷകരുടെ ആശങ്കകൾ പരിഹരിക്കുമെന്നും കർഷകരുടെ ഭാഗം കേട്ടശേഷമേ ഇനിയുളള നിർമ്മാണം നടത്തുകയുളളുവെന്നും ജില്ലാ കളക്ടർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.