പത്തനംതിട്ട : ഓണ വിപണിയിൽ പച്ചക്കറി വില പൊള്ളും. അധികൃതർ ഇതുവരെ വിപണിയിലെ വില വർദ്ധനവിൽ ഇടപെട്ടിട്ടില്ല. ഓണത്തിനായുള്ള പച്ചക്കറി എത്തി തുടങ്ങിയിട്ടേയുള്ളു. മഴ കാരണം വലിയ കൃഷി നാശം സംഭവിച്ചതിനാൽ വില ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് വ്യാപാരികൾ പറയുന്നു. പച്ചമുളകിന് കിലോ എഴുപത് രൂപയാണ് വില. കാരറ്റിന് 88 രൂപ മുതൽ 100 രൂപ വരെയായി. പയറും കറിക്കായും 60 രൂപയ്ക്കാണ് വിൽക്കുന്നത്.
നൂറ് രൂപയ്ക്ക് അഞ്ച് കിലോ കിട്ടിയിരുന്ന സവാള ഇപ്പോൾ 100 രൂപയ്ക്ക് 4 കിലോ എന്ന തോതിലാണ് ലഭിക്കുന്നത്. ചില്ലറ വ്യാപാരികൾ മൊത്ത വിപണിയെക്കാൾ അഞ്ച് മുതൽ 20 വരെ വ്യത്യാസത്തിലാണ് കച്ചവടം നടത്തുന്നത്.
പച്ചക്കറി വില
മുളക് : 80
കാരറ്റ് : 100
ബീറ്റ്റൂട്ട് : 60
ബീൻസ് : 100
വെണ്ട : 36
പയർ : 60
തക്കാളി : 50
മാങ്ങ : 85
ഇഞ്ചി :80
കിഴങ്ങ് :40
മുരിങ്ങ :40
പടവലം : 45
പാവയ്ക്ക : 80
ഏത്തയ്ക്ക നാടൻ നൂറ്, മറ്റുള്ളവയ്ക്ക് 65 മുതൽ
ഓണമടുത്തതോടെ ഏത്തയ്ക്ക വില നൂറിലേക്ക്. നാടൻ എത്തക്കയ്ക്ക് വിപണി വില തൊണ്ണൂറ് മുതൽ നൂറ് വരെയാണ്. മേട്ടുപ്പാളയം കായകൾക്ക് മൊത്ത വ്യാപാരികൾ കിലോയ്ക്ക് 53 രൂപയും അല്ലാതെ 65 രൂപയുമാണ്. വയനാട്, മേട്ടുപ്പാളയം, മൈസൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് ഏത്തയ്ക്ക എത്തുന്നത്. ഒാണത്തിന് പത്ത് ദിവസം മുമ്പേ വില ഇത്തരത്തിലെങ്കിൽ ഓണമടുക്കുംതോറും വില ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.
39,985 കിറ്റുകൾ കൈമാറി
പത്തനംതിട്ട : ഓണ സൗജന്യക്കിറ്റുകളിൽ 101,970 കാർഡുകളിൽ നിന്ന് 39,985 കുടുബത്തിന് കിറ്റ് കൈമാറി സപ്ലൈകോ. ജില്ലയിൽ ആകെ 3,58,269 ലക്ഷം ഭക്ഷ്യസാധനക്കിറ്റുകളാണ് വിതരണം ചെയ്യുന്നത്. തുണി സഞ്ചിയടക്കം പതിനാല് ഇനം അടങ്ങിയ കിറ്റുകളാണ് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിൽ എ.എ.വൈ കാർഡുകൾക്കാണ് കിറ്റുകൾ വിതരണം ചെയ്തത്. ചിലയിടങ്ങളിൽ ഇ - പോസ് സെർവർ തകരാറിലാകുന്നതിനാൽ വിതരണം തടസപ്പെടുന്നുണ്ട്. ബയോമെട്രിക് സംവിധാനം തകരാറിലാകുമ്പോൾ ഒ.ടി.പി ഉപയോഗിച്ച് വിതരണം നടത്താൻ വ്യാപാരികൾ ശ്രമിക്കുന്നുണ്ടെങ്കിലും ലിങ്ക് ചെയ്ത മൊബൈൽ കൈവശമില്ലാത്തത് വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
"സാധനങ്ങൾ വില കുറച്ച് നൽകാനാണ് ഓണം ഫെയറുകൾ സംഘടിപ്പിക്കുന്നത്. ആളുകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.
പത്തനംതിട്ട സപ്ലൈ ഓഫീസ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |