കോന്നി : നായശല്യം കൊണ്ട് ജനം പൊറുതിമുട്ടുന്ന ഇക്കാലത്ത് തെരുവ് നായകൾക്കായി സംരക്ഷണകേന്ദ്രം ഒരുക്കി നായകളുടെ രക്ഷകനാകുകയാണ് കോന്നി മാങ്കുളം ഷീജ മൻസിലിൽ അജാസ് (31). വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിലാണ് അജാസ് നായകളുടെ സംരക്ഷണകേന്ദ്രം ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ തെരുവിൽ കാണപ്പെട്ടതും പരിക്ക് പറ്റിയതുമായ നൂറിലധികം നായകൾ ഇവിടെയുണ്ട്.
രണ്ടര വർഷമായി നായ സംരക്ഷണ പ്രവർത്തനങ്ങളിൽ സജീവമായുള്ള അജാസ് ഇവയ്ക്കായി സംരക്ഷണ കേന്ദ്രം ഒരുക്കിയിട്ട് രണ്ടുമാസമേ ആയിട്ടുള്ളു. സംരക്ഷണകേന്ദ്രത്തിൽ രണ്ടുനേരം ഭക്ഷണവും മരുന്നുകളും ചികിത്‌സയും നൽകിവരുന്നു. തെരുവിൽ പട്ടിണി കിടന്ന നായകൾക്കായി വൈറ്റമിനും കാൽസ്യവും അടങ്ങിയ ഡോഗ് ഫുഡും നൽകുന്നു. ഇവിടെ നാലു ജോലിക്കാരും വാഹനങ്ങളുമുണ്ട്. വാടകയ്ക്കെടുത്ത ഭൂമിയിലാണ് ഷെൽട്ടർ ഒരുക്കിയിട്ടുള്ളത്. സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവർക്ക് നായകളെ കൈമാറാനും അജാസ് തയ്യാറാണ്. സംരക്ഷണ കേന്ദ്രത്തിന്റെ സ്ഥലവാടകയും ജോലിക്കാരുടെ ശമ്പളവും ആഹാര ചെലവുകളുമായി മാസം വലിയ തുക വേണ്ടിവരുന്നുണ്ട്. മൃഗസ്നേഹികളുടെയും വാട്സ് ആപ് കൂട്ടായ്മകളുടെയും സഹായത്തോടെയാണ് ഇതിന് പണം കണ്ടെത്തുന്നത്. പ്രവാസിയായ അജാസിന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗവും നായ സംരക്ഷണത്തിനായി നീക്കിവച്ചിരിക്കുകയാണ്.
ആദ്യം നിരീക്ഷണം, പിന്നെ കൂട്ടിലേക്ക്
തെരുവുകളിൽ നിന്ന് കണ്ടെത്തുന്ന നായകളെ സംരക്ഷണകേന്ദ്രത്തിൽ എത്തിച്ചശേഷം ആദ്യം ഐസിലേഷൻ പോയിന്റിൽ പാർപ്പിക്കും. ചികിത്‌സ ആവശ്യമെങ്കിൽ നൽകും, തുടർന്ന് ഇവയെ ഒബ്സെർവഷൻ പോയിന്റിൽ ഒരാഴ്ച നിരീക്ഷിച്ച ശേഷമാകും കൂടുകളിലാക്കുന്നത്. നായകൾക്ക് ആവശ്യമെങ്കിൽ കോന്നിയിലെ മൃഗാശുപത്രിയിലും കോഴഞ്ചേരിയിലെ സ്വകാര്യ മൃഗാശുപത്രിയിലും എത്തിച്ചു ചികിത്സ നൽകും. പേവിഷബാധയുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനാണ് ഒരാഴ്ച ഐസിലേഷൻ പോയിന്റിൽ നിറുത്തുന്നത്.
മുൻപ് തെരുവിൽ നിന്ന് കിട്ടുന്ന നായകളെ പാലക്കാട്ടെ ഷെൽട്ടറിൽ എത്തിക്കുകയായിരുന്നു, എന്നാൽ കൂടുതൽ നായകളെ രക്ഷപ്പെടുത്താൻ സാധിച്ചത് സ്വന്തമായി ഷെൽട്ടർ തുടങ്ങാൻ പ്രേരണയായി.
അജാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |