പത്തനംതിട്ട: രാത്രി മുഴുവൻ തോരാതെ തകർത്ത മഴ പലരും അറിഞ്ഞില്ല. നേരം വെളുത്തപ്പോൾ നാടുണർന്നത് വെള്ളത്തിലേക്കാണ്. നഗരത്തിൽ സ്റ്റേഡിയം ജംഗ്ഷൻ, സെന്റ് പീറ്റേഴ്സിൽ നിന്ന് മണ്ണാറമലയിലേക്കുള്ള ഇടറോഡ്, സമീപത്തെ പാടം എന്നിവിടങ്ങൾ മുങ്ങി.
പെരിങ്ങമല തോണിക്കുഴിയിൽ തോടിന്റെ മട പൊട്ടിയതിനെ തുടർന്നാണ് നഗരത്തിൽ വള്ളം കയറിയതെന്ന് അറിയുന്നു. ശക്തമായ ഒഴുക്കിൽ സ്റ്റേഡിയം ജംഗ്ഷനിൽ നിന്ന് സെന്റ് പീറ്റേഴ്സിലേക്ക് തിരിയുന്ന ഭാഗത്തെ കൊറ്റംതോടിനോടു ചേർന്ന കടകളിൽ വെള്ളം കയറി. അപ്ഹോൾസറി, വാടകയ്ക്ക് പാത്രങ്ങൾ നൽകുന്ന കട എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. കയ്യേറ്റത്തിൽ തോടിന്റെ വീതി കുറഞ്ഞതും തോടിനകത്ത് കാടും പടലും വളർന്നതുമാണ് കടകളിലേക്ക് വെള്ളം കയറാൻ കാരണമെന്ന് പരിസരവാസികൾ പറഞ്ഞു. കടകളിൽ ഒാണത്തോടനുബന്ധിച്ച് ഒാർഡർ എടുത്ത സാധനങ്ങളാണ് നശിച്ചത്.
പെരിങ്ങമലയ്ക്ക് സമീപത്തെ ഗോഡൗണിലും വെള്ളം ഇരച്ചുകയറി. ഇവിടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വെട്ടിപ്രം എ.ആർ ക്യാമ്പിനോട് ചേർന്ന കാന്റീനിൽ വെള്ളം കയറിയതിനെ തുടർന്ന് സാധനങ്ങൾ നശിച്ചു. ഇന്നലെ പുലർച്ച ആറുമണിയോടെയുണ്ടായ ഒഴുക്ക് ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. കെട്ടിടത്തിന്റെ മതിലു പൊളിച്ച് വെള്ളം പുറത്തെ തോട്ടിലേക്ക് ഒഴുക്കി വിട്ടെങ്കിലും വെള്ളക്കെട്ട് ഒഴിവായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |