ചെങ്ങന്നൂർ: മുളക്കുഴയിൽ ലോട്ടറി വിൽപ്പനക്കാരെ ആക്രമിച്ച തെരുവുനായയ്ക്ക് വിശദമായ പരിശോധനയിലും പേവിഷബാധ സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ പ്രതിരോധ വാക്‌സിൻ ഫലപ്രദമാകുന്നില്ലെന്ന വാർത്ത പരന്നത് മുളക്കുഴ ഗ്രാമപഞ്ചായത്തിനെ വീണ്ടും ഭീതിയിലാഴ്ത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നായയുടെ ആക്രമണത്തിൽ മുളക്കുഴ മൂന്നാം വാർഡിൽ കൃഷ്ണവിലാസത്തിൽ ശശിധരൻപിള്ള, പതിനഞ്ചാം വാർഡിൽ നെല്ലിനിൽക്കുന്നതിൽ എം.ടി.സജി എന്നിവർക്ക് കടിയേറ്റത്. ശശിധരൻ പിള്ളയുടെ കാലിനും കണ്ണിനും ഗുരുതര പരിക്കേറ്റിരുന്നു. ഇദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണിനേറ്റ പരിക്ക് ഗുരുതരമാണ്. തെരുവുനായ ആളുകളെ ആക്രമിച്ചതോടെ ഇതിനെ നാട്ടുകാർ കല്ലെറിഞ്ഞു കൊന്നു. തുടർന്ന് സ്ഥലത്തെത്തിയ മുളക്കുഴ ഗ്രാമപഞ്ചായത്ത് അധികൃതർ നായയെ തിരുവല്ലയിലുള്ള ലബോറട്ടറിയിലെത്തിച്ച് സ്രവ പരിശോധന നടത്തി. വിശദമായ പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നതോടെയാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. റാന്നിയിൽ തെരുവുനായ ആക്രമിച്ച കുട്ടിക്ക് പ്രതിരോധ വാക്‌സിൽ നൽകിയെങ്കിലും പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതും കൂടുതൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |