പത്തനംതിട്ട : ഒാണഅവധി കഴിഞ്ഞ് കുട്ടികൾ തിരികെ എത്തുമ്പോൾ മൈലപ്ര സേക്രട്ട് ഹാർട്ട് സ്കൂളിലെ ഏഴ് ബിയിലെ ലീഡർ അഭിരാമി മാത്രം സീറ്റിൽ ഉണ്ടാകില്ല. ബ്ളാക്ക് ബോർഡിലെ അക്ഷരക്കൂട്ടങ്ങളിൽ നിന്ന് ആ കൈപ്പടയും മാഞ്ഞിരിക്കാം. തെരുവ് നായയുടെ കടിയേറ്റ് ജീവൻ നഷ്ടമായ കൊച്ചുമിടുക്കിയുടെ ഒാർമ്മകളിൽ ക്ളാസ് മുറിയും സഹപാഠികളും നൊമ്പരപ്പെടുമ്പോൾ ആശ്വാസ വാക്കുകൾക്ക് അർത്ഥമില്ലാതാവുകയാണ്. പ്രതിരോധ വാക്സിൻ സ്വീകരിച്ചിട്ടും പേവിഷ ബാധയേറ്റ് ജീവൻ നഷ്ടമാകേണ്ടിവന്ന സാഹചര്യം അന്വേഷണ വിധേയമാകേണ്ടത് തന്നെ. അലംഭാവം ആരുടെ തന്നെയായാലും നഷ്ടമായത് വിലപ്പെട്ട ജീവനാണ്, പ്രതീക്ഷകളാണ്.
അഭിരാമിയില്ലെന്നത് വിശ്വസിക്കാൻ കഴിയാതെ ഞെട്ടലിലാണ് ക്ലാസ് ടീച്ചർ മഞ്ജു. അദ്ധ്യാപകരെത്താൻ താമസിച്ചാൽ ക്ലാസിന്റെ നിയന്ത്രണം ഏറ്റെടുക്കും. അദ്ധ്യാപകർ ക്ലാസിൽ വന്നാൽ ഗുഡ്മോർണിംഗും ആശംസിച്ചാണ് തന്റെ സീറ്റിലവൾ പോയി ഇരിക്കുക. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരു പോലെ മികവ് പുലർത്തിയിരുന്നു. ആശുപത്രിയിലാകുന്നതിന് രണ്ടുദിവസം മുമ്പ് അഭിരാമിയെ കാണാൻ പോയിരുന്നു. എനിക്കൊരു കുഴപ്പവുമില്ല ടീച്ചറേ, ഞാൻ അവധി കഴിഞ്ഞങ്ങ് വരുമെന്നാണ് അന്ന് പറഞ്ഞത്. എഴുതാത്ത രണ്ടുവിഷയത്തിന്റെ ഓണപ്പരീക്ഷ എഴുതിക്കാൻ ചോദ്യക്കടലാസും കൊണ്ടാണ് പോയത്. എന്നാൽ പരീക്ഷ എഴുതി ഉത്തരക്കടലാസ് മടക്കിത്തരാൻ ആ കൊച്ചു മിടുക്കിക്കായില്ല. സ്പോർട്സിനോടായിരുന്നു അഭിരാമിക്ക് ഏറെതാൽപര്യം.
ഓടാനും ചാടാനുമെല്ലാം അവൾ മുൻപന്തിയിലുണ്ടായിരുന്നു. ആറാം ക്ലാസിലാണ് സേക്രട്ട് ഹാർട്ടിലേക്ക് അഭിരാമി എത്തുന്നത്. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വേർപാട് തീർത്ത സങ്കടത്തിലാണ് സഹപാഠികളും അദ്ധ്യാപകരും.
നൊമ്പരമായി അഭിരാമി
റാന്നി : തെരുവുനായയുടെ കടിയേറ്റു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്ന് ദിവസമായി കഴിയുകയായിരുന്ന അഭിരാമിയുടെ വിയോഗം നാടിനു നൊമ്പരമായി. കുരുന്ന് ജീവൻ ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന ഏവരുടെയും പ്രാർത്ഥന ഇന്നലെ ഉച്ചയോടെ വിഫലമായി. ആശുപത്രിയിൽ നിന്ന് തിരികെവരുന്ന കൊച്ചുമകളെ കാണാൻ കാത്തിരുന്ന മുത്തശ്ശിമാർക്കും കുഞ്ഞനുജൻ കാശിനാഥനും കണ്ണീരടക്കാനാകുന്നില്ല. ഇന്നലെ വൈകിട്ടോടെയാണ് മരണവാർത്ത ഇവരെ അറിയിച്ചത്. തെരുവുനായ ശല്യം മേഖലയിൽ രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |