ആറൻമുള : പ്രളയത്തെയും കൊവിഡ് മഹാമാരിയെയും അതിജീവിച്ച് രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം കരകളുടെ ഉത്സവമായി. പമ്പയുടെ ഇരുകരകളിലും ആയിരക്കണക്കിനു പേർ ജലോത്സവം കാണാൻ എത്തിയിരുന്നു. ഇടയ്ക്കിടെ മഴ വന്നും പോയും ഇരുന്നെങ്കിലും പള്ളിയോടങ്ങൾ അണിനിരക്കുകയും വഞ്ചിപ്പാട്ടുകൾ മുഖരിതമാകുകയും ചെയ്തതോടെ ആവേശം കൊടുമുടി കയറി. യുവാക്കൾ സത്രക്കടവിൽ പവലിയനു താഴെ പമ്പയിലേക്ക് ഇറങ്ങി വഞ്ചിപ്പാട്ട് പാടിയത് ആവേശം വനോളം ഉയർത്തി.
ആരോഗ്യമന്ത്രി വീണാ ജോർജ് വള്ളംകളിക്ക് മുൻപായി സത്രക്കടവിലെത്തി അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി. മത്സര വള്ളംകളിക്കു മുന്നോടിയായി പള്ളിയോടങ്ങൾക്കൊപ്പം, വേലകളി, കഥകളി തുടങ്ങിയ കലാരൂപങ്ങൾ അണിനിരന്ന ജലഘോഷയാത്ര വർണാഭമായി.
പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് വർദ്ധിപ്പിക്കും:
ദേവസ്വം ബോർഡ് പ്രസിഡന്റ്
ആറന്മുള : പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് അടുത്തവർഷം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. ആറന്മുള ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവോണത്തോണിക്കുള്ള ഗ്രാന്റിലും വർദ്ധന വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൂസേഴ്സ് ഫൈനലിൽ പുന്നംതോട്ടവും
പുതുക്കളങ്ങരയും ഒന്നാമത്
ആറൻമുള: മത്സര വള്ളം കളിയിലെ എ ബാച്ച് ലൂസേഴ്‌സ് ഫൈനലിൽ പുന്നംതോട്ടം ഒന്നാം സ്ഥാനത്തും ഇടയാറന്മുള കിഴക്ക് രണ്ടാം സ്ഥാനത്തും ഇടയാറന്മുള മൂന്നാം സ്ഥാനത്തും പ്രയാർ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ബി ബാച്ച് ലൂസേഴ്‌സ് ഫൈനലിൽ പുതുക്കുളങ്ങര പള്ളിയോടം ഒന്നാംസ്ഥാനത്ത് എത്തി. മുതുവഴി, കോടിയാട്ടുകര പള്ളിയോടങ്ങൾ രണ്ടാംസ്ഥാനം പങ്കിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |