SignIn
Kerala Kaumudi Online
Thursday, 25 April 2024 8.45 PM IST

ഷെൽട്ടർ ഒരുക്കാൻ പഞ്ചായത്തുകൾക്ക് മടി, നായ്ക്കളുടെ കാര്യം നടപടിയാകുമോ ?

dog

പത്തനംതിട്ട : തെരുവു നായകളുടെ വന്ധ്യകരണം പുനരാരംഭിക്കുമ്പോൾ നായകളുടെ പുനരധിവാസം തദ്ദേശ സ്ഥാപനങ്ങൾക്ക് തലവേദന സൃഷ്ടിച്ചേക്കും. പഞ്ചായത്ത് അടിസ്ഥാനത്തിലോ ബ്ളോക്ക് അടിസ്ഥാനത്തിലോ സ്ഥലം കണ്ടെത്തി ഷെൽട്ടറുകൾ സ്ഥാപിക്കണമെന്നാണ് സർക്കാരിന്റെ പ്രധാന നിർദേശം. ജില്ലയിലെ പഞ്ചായത്തുകൾ സ്ഥലം അനുവദിക്കുന്നതിൽ താൽപ്പര്യം കാട്ടിയിട്ടില്ല. ബ്ളോക്ക് അടിസ്ഥാനത്തിൽ ഷെൽട്ടറുകൾ സ്ഥാപിക്കാനാണ് ആലോചന നടക്കുന്നത്.

ഗ്രാമപഞ്ചായത്തുകൾക്ക് സ്ഥല പരിമിതിയാണ് പ്രശ്നം. അതോടൊപ്പം ഷെൽട്ടർ സ്ഥാപിക്കുന്നതിലൂടെ പ്രാദേശികതലത്തിൽ പ്രതിഷേധമുണ്ടാകാനും സാദ്ധ്യതയേറെയാണ്. നായകളെ വന്ധ്യകരിക്കുന്നതിനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന സർക്കാർ നിർദേശത്തോടും ഗ്രാമ പഞ്ചായത്തുകൾക്ക് എതിർപ്പുണ്ട്.

തെരുവ് നായ നിയന്ത്രണത്തിനുള്ള പദ്ധതികൾ ചർച്ച ചെയ്യാൻ ജില്ലയിലെ തദ്ദേശ സ്ഥാപന അധികാരികളു‌ടെ യോഗം ശനിയാഴ്ച വിളിച്ചിരിക്കുകയാണ്. വന്ധ്യകരണത്തിനുള്ള ചെലവ് ഏറ്റെടുക്കാനാവില്ലെന്ന് പഞ്ചായത്ത് അധികൃതർ അറിയിക്കുമെന്നാണ് സൂചന. പഞ്ചായത്തുകളുടെ തനതു ഫണ്ട് കൊവിഡ് പ്രതിരോധത്തിന് വിനിയോഗിച്ചതിലൂടെ പദ്ധതി നിർവഹണത്തിന് ഫണ്ടില്ലാതായി. ഇൗ സമയത്ത് തെരുവ് നായ നിയന്ത്രണത്തിന്റെ ചെലവും ഏറ്റെടുക്കണമെന്ന നിർദേശത്തോട് പഞ്ചായത്തുകൾ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

യോഗം 17ന്

തെരുവ് നായ ശല്യം പരിഹരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് ജില്ലാ ആസൂത്രണസമിതിയുടെ ആഭിമുഖ്യത്തിൽ 17ന് ഉച്ചയ്ക്ക് ശേഷം 2.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. എല്ലാ ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും അദ്ധ്യക്ഷന്മാർ, സെക്രട്ടറിമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ, ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷൻമാർ, ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അറിയിച്ചു.

വളർത്തുനായകൾക്ക് വാക്സിനേഷൻ തുടങ്ങി

ജില്ലയിൽ വളർത്തുനായകൾക്കും പൂച്ചകൾക്കുമുളള പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചു. ഇതിന് അടിസ്ഥാനസൗകര്യം ഒരുക്കുന്നതും ഗ്രാമ പഞ്ചായത്തുകളാണ്. വാർഡ് അടിസ്ഥാനത്തിൽ ഒരു സെന്ററിൽ വച്ചാണ് വാക്സിനേഷൻ നടത്തുന്നത്. മരുന്ന് സംസ്ഥാന സർക്കാർ സൗജന്യമായി നൽകും. വാക്സിനേഷൻ സർട്ടിഫിക്കറ്റിന് ഉടമ 15രൂപ അടയ്ക്കണം.

വന്ധ്യകരണം മുടങ്ങി

ജില്ലയിൽ കടപ്ര പഞ്ചായത്തിലെ പുളിക്കീഴിൽ നായകളുടെ വന്ധ്യകരണത്തിന് കേന്ദ്രം പ്രവർത്തിച്ചിരുന്നു. ഇവിടെ വന്ധ്യകരിക്കുന്ന തെരുവ് നായകളെ കൊടുമണ്ണിൽ എത്തിച്ച് നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം പിടികൂടുന്ന സ്ഥലങ്ങളിൽ തുറന്നുവിടുകയായിരുന്നു പതിവ്. എന്നാൽ രണ്ടുസ്ഥലങ്ങളിലും പ്രദേശവാസികളുടെ എതിർപ്പുണ്ടായി. ഇപ്പോൾ പ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.