പത്തനംതിട്ട : നായയെ പിടിക്കാൻ പരിശീലനം ലഭിച്ചവർ ജില്ലയിൽ ഇല്ല. നിലവിൽ 23 പേർ കുടുംബശ്രീകളിൽ നിന്ന് അപേക്ഷ നൽകിയിട്ടുണ്ട്. 15 വനിതകളും എട്ട് പുരുഷൻമാരുമാണ് നിലവിൽ അപേക്ഷ നൽകിയിരിക്കുന്നത്. എ.ബി.സി പദ്ധതി പ്രകാരം ജില്ലയിൽ മുമ്പ് നായയെ പിടിച്ചിരുന്നത് കൊല്ലത്ത് നിന്നുള്ളവരാണ്. അപേക്ഷ നൽകിയവർക്ക് കൃത്യമായ പരിശീലനം നൽകി ഉപയോഗപ്പെടുത്താനാണ് നിലവിൽ അധികൃതർ ശ്രമിക്കുന്നത്. ഇവർക്ക് സംസ്ഥാനതല പരിശീലനം നൽകിയതിന് ശേഷം തെരുവുനായ്ക്കളുടെ വാക്‌സിനേഷൻ ആരംഭിക്കും. ദീർഘകാല പദ്ധതികളിലായി എല്ലാ പഞ്ചായത്തുകളിലും റസ്‌ക്യു ഷെൽട്ടറുകൾ കണ്ടെത്തുകയും ബ്ലോക്കുതലത്തിൽ വന്ധ്യംകരണ സെന്ററുകൾ നിർമിക്കുകയും ചെയ്യും. തിരുവല്ല, പത്തനംതിട്ട, അടൂർ നഗരങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർ നായകളുടെ ആക്രമണത്തിനിരയാകുന്നത്.
ജില്ലയിലെ 2019 ലൈഫ് സ്റ്റോക്ക് സെൻസസ് പ്രകാരം 75,000 നായ്ക്കൾ ജില്ലയിൽ ഉണ്ട്. 61,000 വളർത്തുനായ്ക്കളും 14,000 തെരുവുനായ്ക്കളുമുണ്ട്. 2022 ൽ അവയിൽ ഇരുപതു മുതൽ മുപ്പത് ശതമാനം വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
ഇന്നലെ 41 പേർ ചികിത്സ തേടി
നായ ആക്രമിച്ച 41 പേർ ഇന്നലെ ജില്ലയിലെ
വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്.
ജില്ലയിൽ തെരുവു നായ്ക്കളുടെ ആക്രമണം തടയാനും അവയിൽ നിന്നുണ്ടാകുന്ന രോഗങ്ങളും മറ്റു പ്രശ്‌നങ്ങളും പ്രതിരോധിക്കാനും ആക്ഷൻ പ്ലാൻ തയാറാക്കി . വളർത്തുമൃഗങ്ങളുടെ വാക്‌സിനേഷൻ, തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് എന്നിവ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പതിനായിരത്തിലധികം വളർത്തുമൃഗങ്ങൾക്ക് വാക്‌സിൻ നൽകി. വളർത്തുമൃഗങ്ങൾക്ക് എല്ലാ പഞ്ചായത്തുകളും ലൈസൻസ് നൽകി തുടങ്ങിയിട്ടുണ്ട്.
ഡോ. ദിവ്യ എസ് അയ്യർ
( ജില്ലാ കളക്ടർ )
"തിരക്കേറിയ നഗരങ്ങളിലാണ് കൂടുതൽ പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. നിലവിൽ 23 പേരെ നായയെ പിടിക്കാനായുള്ള പരിശീലനത്തിനായി എടുത്തിട്ടുണ്ട്. പരിശീലനം ലഭിച്ച കൊല്ലത്തു നിന്നുള്ള നായയെ പിടിക്കുന്ന വ്യക്തികളുടെ സഹായം ഉണ്ടാകും. മൃഗ സ്നേഹകളേയും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട് ."
കെ. ജ്യോതിഷ് ബാബു
(ജില്ലാ മൃഗസംരക്ഷണ ഓഫീസർ )
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |