റാന്നി : പമ്പാനദിയിലെ ജലനിരപ്പ് ഉയർന്ന് ഒറ്റപ്പെട്ടുപോകുന്ന ആദിവാസി കോളനികളായ കുരുമ്പൻമൂഴിയിലും അറയാഞ്ഞിലിമണ്ണിലും നദിക്ക് കുറുകെ നടപ്പാലങ്ങൾ നിർമ്മിക്കുന്നതിന് എസ്റ്റിമേറ്റ് എടുക്കാൻ വിദഗ്ദ്ധ സംഘം പരിശോധന നടത്തിയതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്ന് ആദിവാസി മേഖലയിലെ ജനങ്ങൾ നിരന്തരം ഒറ്റപ്പെട്ടുപോകുന്ന വിഷയം എം.എൽ.എ പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് നടപടി . പൊതുമേഖലാ സ്ഥാപനമായ സിൽക്ക് ആണ് എസ്റ്റിമേറ്റുകൾ എടുത്തിരിക്കുന്നത്. മൂന്നുവശവും ശബരിമല വനത്താലും ഒരു വശം പമ്പാ നദിയാലും ഒറ്റപ്പെട്ടു കിടക്കുന്ന ആദിവാസി കോളനികളാണ് പെരുനാട് പഞ്ചായത്തിലെ അറയാഞ്ഞിലി മണ്ണും നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴിയും. പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നാൽ ഇവിടങ്ങളിലേക്കുള്ള യാത്രാമാർഗമായ കോസ് വേകൾ മുങ്ങും. തുടർന്ന് ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ട് പോവുകയും ചെയ്യും. വർഷത്തിൽ നിരവധി തവണ ദിവസങ്ങളോളം ഇത്തരത്തിൽ കോസ് വേകൾ മുങ്ങിക്കിടക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |