ചെങ്ങന്നൂർ : നാടൊട്ടുക്ക് ലൈസൻസ് നിർബന്ധമാക്കുമ്പോഴും ആലപ്പുഴ ജില്ലയിൽ 80 ശതമാനം വളർത്തുനായകൾക്കും ലൈസൻസ് ഇല്ല. തെരുവുനായ ശല്യം കൂടിവന്ന സാഹചര്യത്തിൽ എ.ബി.സി പദ്ധതി കർക്കശമായി പ്രാബല്യത്തിൽ വന്നത് മുതലാണ് വളർത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾ മുഖേനയാണ് ലൈസൻസ് നൽകുന്നത്. പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത വളർത്തു നായ്ക്കൾക്ക് മാത്രമേ ലൈസൻസ് നൽകുകയുള്ളു. വീടുകളിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് എടുത്തുവെന്നത് അധികൃതർ ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം. എന്നാൽ ഉടമകൾ മുൻകൈയെടുത്താൽ മാത്രമാണ് ഇപ്പോൾ ലൈസൻസ് ലഭിക്കുക. ഓഫീസിലെത്തുന്നവരെ ഉദ്യോഗസ്ഥർ മണിക്കൂറുകൾ ഇരുത്തി ബുദ്ധിമുട്ടിക്കുന്നതും ലൈസൻസ് എടുക്കാൻ മടിക്കുന്നതിന് കാരണമാകുന്നു.
ജില്ലയിൽ ചെങ്ങന്നൂരിൽ നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ തെരുവു നായകൾ വിഹരിക്കുന്നത്. നഗരസഭയുടെ ഒന്നര കിലോമീറ്റർ ചുറ്റളവിൽ മാത്രം 250ലധികം തെരുവുനായകളാണ് ഉളളത്. ഇവയ്ക്ക് ചില വ്യക്തികളും സംഘടനകളും ആഹാരം നൽകുന്നതാണ് നായകൾ പെരുകാൻ കാരണം. മുളക്കുഴ, വെണ്മണി, പാണ്ടനാട്, തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ തെരവുനായ ശല്യം രൂക്ഷമാണ്.
പ്രതിരോധ കുത്തിവെയ്പും ലൈസൻസും
നിർബന്ധമാക്കും
ജില്ലയുടെ പല ഭാഗങ്ങളിലും വളർത്തു മൃഗങ്ങൾക്കടക്കം പേ വിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലൈസൻസും പേവിഷ പ്രതിരോധ കുത്തിവെയ്പ്പും നിർബന്ധമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. ഈ മാസം അവസാനത്തോടെ പഞ്ചായത്തു തലത്തിൽ പ്രത്യേക ടീം രൂപീകരിച്ച് വീടുകൾ കയറിയിറങ്ങി പരിശോധന നടത്തും. ഒക്ടോബർ മാസം മുതൽ ലൈസൻസില്ലാത്ത വളർത്തു മൃഗങ്ങൾക്ക് വൻതുക പിഴയിടാക്കുമെന്നും അധികൃതർ പറഞ്ഞു.
മൈക്രോ ചിപ്പ് ഘടിപ്പിക്കും
ലൈസൻസുള്ള നായ്ക്കളെ തിരിച്ചറിയാനായി മൈക്രോ ചിപ്പ് സംവിധാനം ഏർപ്പെടുത്തും. ഇതിലൂടെ നായ്ക്കളുടെ കാര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് അറിയാൻ കഴിയും. വന്ധ്യംകരണം നടത്തിയ തെരുവുനായ്ക്കൾക്കും മൈക്രോ ചീപ്പ് സംവിധാനം ഘടിപ്പിക്കും.
ചെങ്ങന്നൂരിൽ വാക്‌സിനേഷൻ യജ്ഞം നടത്തും
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭാ പരിധിയിൽ ഒക്ടോബർ പകുതിയോടെ വാക്‌സിനേഷൻ യജ്ഞം ആരംഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയശേഷം ഇതിനായി പ്രത്യേക ടീമിനെ നിശ്ചയിച്ചു. ഇവർക്ക് ആദ്യം പ്രതിരോധ കുത്തിവെയ്പ് എടുക്കും. തുടർന്ന് മൂന്നാഴ്ചയ്ക്കുശേഷമാണ് വാക്‌സിനേഷൻ യജ്ഞത്തിൽ പങ്കാളികളാകുന്നത്. ഇതിനോടകം തന്നെ 200 നായകൾക്ക് നഗരസഭയിൽ നിന്ന് ലൈസൻസ് നൽകിയതായും ചെയർപേഴ്‌സൺ പറഞ്ഞു.
ചെങ്ങന്നൂർ നഗരമദ്ധ്യത്തിൽ
മാത്രം 250 തെരവുനായകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |