പത്തനംതിട്ട : പേവിഷ പ്രതിരോധത്തിന് ജില്ലയിൽ ഇതുവരെ 31,000 നായകൾക്ക് വാക്സിൻ നൽകി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് വളർത്തുനായകൾക്ക് വാക്സിൻ നൽകുന്നത്. ഇത് ഏപ്രിൽ മുതലുള്ള കണക്കാണ്. ഈ മാസം 12 മുതൽ ഇതുവരെ 24,600 നായകൾക്ക് വാക്സിനെടുത്തിട്ടുണ്ട്. 82 തെരുവ് നായകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്.
മൂന്ന് വർഷം മുമ്പ് നടത്തിയ കണക്കെടുപ്പിൽ ജില്ലയിൽ 66,183 നായകൾ ഉള്ളതായാണ് വിവരം.
ദിവസവും 2000 മുതൽ 3000 വരെ നായകളെ വാക്‌സിനെടുപ്പിക്കാൻ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കുന്നുണ്ട്. പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ചാണ് വാക്‌സിൻ വിതരണം നടക്കുന്നത്. വീട്ടിൽ വളർത്തുന്ന പൂച്ചകൾക്കും വാക്സിൻ നൽകുന്നുണ്ട്. ഇതുവരെ 513 പൂച്ചകൾക്കാണ് വാക്സിൻ നൽകിയിരിക്കുന്നത്.
അമ്പത് പേർക്ക് പരിശീലനം
തെരുവ് നായ ശല്യം രൂക്ഷമായി തുടരുമ്പോൾ ജില്ലയിൽ അമ്പത് പേർ പരിശീലനത്തിനായി തയാറായിക്കഴിഞ്ഞു. ഇവർക്കായി 27, 28 തീയതികളിൽ പരിശീലനം സംഘടിപ്പിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പുളിക്കീഴിലെ കേന്ദ്രത്തിലാണ് പരിശീലനം നടത്തുന്നത്. വളർത്തു നായകൾക്ക് വാക്സിൻ നൽകുന്നുണ്ടെങ്കിലും തെരുവ് നായകൾക്ക് വാക്സിനെടുക്കുന്നതിൽ തടസം നേരിടുന്നുണ്ട്. ചില നായകൾ അക്രമസക്തമാകുന്നതിനാൽ ഇവയ്ക്ക് വാക്സിനെടുക്കാൻ സാധിക്കുന്നില്ല. കൃത്യമായ പരിശീലനം ലഭിച്ചവർക്ക് മാത്രമേ തെരുവുനായയെ പിടിക്കാൻ കഴിയു. അതിനായുള്ള ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.
" തെരുവ് നായകൾക്ക് വാക്സിനെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായുള്ള പരിശീലനം ഈ മാസം പൂർത്തീകരിക്കും. ജില്ലയിൽ മുമ്പ് രേഖപ്പെടുത്തിയതിനേക്കാൾ മുപ്പതും അമ്പതും മടങ്ങ് നായകളാണ് ഇപ്പോഴുള്ളത് "
കെ. ജ്യോതിഷ് ബാബു
മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |