പത്തനംതിട്ട : അക്രമണം വർദ്ധിച്ചതോടെ തെരുവ് നായയെ പിടികൂടാനുള്ള ശ്രമത്തിലാണ് മൃഗസംരക്ഷണ വകുപ്പ്. പട്ടി പിടിത്തത്തിന് കുടുംബശ്രീ വഴി പേര് നൽകിയ അമ്പത് പേർക്ക് പരിശീലനം നടക്കുകയാണ്. നിലവിൽ 38,000 നായകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിന്റെ ഇരട്ടിയോളം നായകൾ ജില്ലയിലുണ്ടെന്നാണ് അധികൃതർ പറയുന്നത്.
പത്തനംതിട്ട , അടൂർ, തിരുവല്ല മുനിസിപ്പാലിറ്റികളിലാണ് മനുഷ്യർക്ക് നേരെ കൂടുതലായി നായയുടെ ആക്രമണം ഉണ്ടാകുന്നത്. കുമ്പഴ, റാന്നി പെരുനാട്, പള്ളിക്കൽ, ആറൻമുള, ഏറത്ത്, വടശ്ശേരിക്കര, കോയിപ്രം , ഓമല്ലൂർ എന്നിവിടങ്ങളിൽ നായകളുടെ ആക്രമണത്തിൽ മൃഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഈ സ്ഥലങ്ങളെല്ലാം ഹോട്ട് സ്പോട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥലമാണ്.
ചികിത്സ തേടിയവർ പതിനായിരം കടന്നു
ജില്ലയിൽ തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സ തേടിയവരുടെ എണ്ണം പതിനായിരം കടന്നു. ജില്ലയിൽ ഇൗ വർഷം ഇതുവരെ 10,806 പേർക്ക് നായയുടെ ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. 2021 ൽ ആകെ പരിക്കേറ്റത് 11,350 പേർക്കാണ്. ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ജില്ലയിൽ ഒരു മരണം ഉണ്ടായി. പേവിഷ ബാധയേറ്റ പന്ത്രണ്ട് വയസുകാരിയുടെ മരണം നാടിനെയാകെ നൊമ്പരത്തിലാക്കിയിരുന്നു.
"നാൽപ്പത് ശതമാനം പേവിഷ ബാധയേൽക്കുന്നതും വളർത്ത് നായകളിൽ നിന്നാണ്. പ്രതിരോധ കുത്തിവയ്പ്പുകൾ പുരോഗമിക്കുകയാണ് ജില്ലയിൽ. തെരുവ് നായയെ പിടിച്ച് വാക്സിനെടുക്കാനായുള്ള പരിശീലനം നടക്കുകയാണ്. "
കെ.ജ്യോതിഷ് ബാബു,
മൃഗ സംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |