അടൂർ : നഗരഹൃദയത്തിൽ കാഴ്ചയുടെ സൗന്ദര്യമായി നിൽക്കുകയാണ് മൂസാവരിക്കുന്ന്. ആദ്യകാല ടൂറിസ്റ്റ് ബംഗ്ളാവായ മൂസാവരി ബംഗ്ളാവ് ഇവിടെയാണ്. ഇവിടെ നിന്ന് നോക്കിയാൽ അടൂർ നഗരവും കൊടുമൺ പ്ളാന്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങളും കാണാം. ഡിസംബർ ജനുവരി മാസങ്ങളിൽ മൂടൽമഞ്ഞ് പ്രത്യക്ഷപ്പെടും. ഏതുസമയവും കാറ്റ്തഴുകിയൊഴുന്ന ഇടം. ഏറെ ടൂറിസം സാദ്ധ്യതയുണ്ടെങ്കിലും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. അടൂർ - പത്തനാപുരം റോഡിൽ ടി. ബി ജംഗ്ഷനിൽ നിന്ന് ഒരുകിലോമീറ്റർ കുന്നുകയറിയാൽ പഴയമൂസാവരി കുന്നിലെത്താം.രാജഭരണ കാലത്ത് നിർമ്മിച്ച കെട്ടിടമാണ് ഇവിടെയുള്ളത്. ഒട്ടേറെ പദ്ധതികൾ വിഭാവന ചെയ്തെങ്കിലും ഒന്നുപോലും യാഥാർത്ഥ്യമായില്ല എന്നത് അടൂരിന്റെ ശാപമായി നിലകൊള്ളുന്നു. ഒൻപതേക്കർ സ്ഥമായിരുന്നു ഇവിടെയുണ്ടായിരുന്നത്.ഇതിൽ മൂന്നര ഏക്കർ സ്ഥലം കെ. എസ്. ഇ. ബി സബ് സ്റ്റേഷനായി വിട്ടുനൽകി. തിരുവിതാംകൂർ രാജകുടുംബം അടൂർ വഴി കടന്നുപോകുമ്പോൾ വിശ്രമത്തിനായി പണികഴിപ്പിച്ച മന്ദിരമാണ് കുന്നിന്റെ നെറുകയിലുള്ളത്. പഴയ ഒാടിട്ടകെട്ടിടത്തിൽ ഇന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെ ഒാഫീസാണ് പ്രവർത്തിക്കുന്നത്. ചിറ്റയം ഗോപകുമാർ ഇവിടെ വാനനരീക്ഷണകേന്ദ്രം ആരംഭിക്കുന്നതിന് മൂന്ന് വർഷം മുൻപ് പദ്ധതി തയ്യാറാക്കിയിരുന്നു. അടൂർ ഭാസി, അടൂർ ഭവാനി, അടൂർ പങ്കജം തുടങ്ങിയവരുടെ പേരിൽ സാംസ്കാരിക സമുച്ചയം നിർമ്മിക്കുന്നതിനുള്ള പദ്ധതിയാണ് ഏറ്റവും ഒടുവിലത്തേത്. ആറര ഏക്കർ സ്ഥലത്ത് സാംസ്കാരിക നിലയം ഉൾപ്പെടെയുള്ളവ നിർമ്മിച്ചാൽ കാടുമൂടി കിടക്കുന്ന ഇൗ കുന്ന് അടൂരിന്റെ ഏറ്റവും വലിയ ആകർഷണകേന്ദ്രമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |