അടൂർ : മാതാപിതാക്കളെ വഴിയിൽ തള്ളുന്ന സംസ്കാരത്തെ നിയമത്തിന്റെയും സേവനത്തിന്റെയും പരിചകൊണ്ട് പ്രതിരോധിക്കുകയാണ് അടൂർ ആർ.ഡി.ഒ ഓഫീസും ജീവനക്കാരും. വയോജന സംരക്ഷണപ്രവർത്തനം ദിനാചരണങ്ങളിൽ മാത്രം ഒരുങ്ങുമ്പോൾ സ്നേഹത്തിന്റെയും കരുതലിന്റെയും പുതിയ മാതൃക തീർത്ത് അവഗണിക്കപ്പെട്ടവരെ ചേർത്തുനിറുത്തുകയാണിവിടെ.
മക്കൾ സംരക്ഷിക്കുന്നില്ലെന്ന പരാതിയുമായി ഓഫീസിലെത്തുന്നവർക്ക് അതിവേഗം വിചാരണയിലൂടെ തീർപ്പ് കല്പിക്കുന്നു. പത്രമാദ്ധ്യമങ്ങളിൽ വരുന്ന വാർത്തയെ അടിസ്ഥാനപെടുത്തി സ്വമേധയാകേസെടുത്ത് വയോജനങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നു. മക്കൾ സംരക്ഷിക്കാതെ ദുരിതമനുഭവിച്ച പള്ളിക്കൽ സ്വദേശി സരോജിനി, പെരിങ്ങനാട് സ്വദേശി സുമതി, കൊടുമൺ സ്വദേശി ദേവകി, അടൂർ സ്വദേശി ഓമനയമ്മ എന്നിവരെ ക്ഷേമകേന്ദ്രങ്ങളിലെത്തിച്ച് സംരക്ഷണം നൽകിയത് ഈ അടുത്ത നാളുകളിലാണ്. ആരും സംരക്ഷണം നൽകുന്നില്ലന്ന പരാതിയുമായി ഏറത്ത് വില്ലേജ് ഓഫീസിൽ നേരിട്ട് സഹായമഭ്യർത്ഥിച്ച് എത്തിയ ഓമനാഭരതനെ ആർ.ഡി.ഒ നേരിട്ടെത്തി ഏറ്റെടുത്ത് അഭയം നൽകി. മാതാപിതാക്കളുടെ പേരിലുള്ള വസ്തുവകകൾ എഴുതി വാങ്ങിയശേഷം സംരക്ഷിക്കാതെ ഉപേക്ഷിച്ചെന്ന പരാതിയിൽ ആധാരം റദ്ദുചെയ്ത് തിരികെ നൽകുന്ന നടപടികളും ഇവിടെ സ്വീകരിച്ചു. സ്കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി വയോജനങ്ങളെ സംരക്ഷിക്കുന്നത് സംബന്ധിച്ച ബോധവൽകരണ ക്ലാസുകളും ഒാഫീസിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. പരാതികൾ പരിഹരിച്ച് അഭയമൊരുങ്ങുന്നവരുടെ തുടർജീവിതവും ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നിരീക്ഷിക്കുന്നുണ്ട്.
സ്നേഹിക്കുന്നവരെ മനപൂർവ്വം മറക്കാൻ പഠിപ്പിക്കുന്ന തിരക്ക് പിടിച്ച കാലത്ത് മാതാപിതാക്കളെയും മുതിർന്ന പൗരൻമാരെയും മാറ്റിനിറുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. വാർദ്ധക്യം ഓരോരുത്തരെയും കീഴ്പെടുത്തുമെന്ന സത്യം പലരും മറക്കുന്നു.
എ.തുളസീധരൻ നായർ,
ആർ.ഡി.ഒ അടൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |