പത്തനംതിട്ട: പള്ളിയോടങ്ങളുടെ നാടായ ആറൻമുളയിൽ, ഒറ്റത്തടിയിൽ നിർമ്മിച്ച ചെറുതും വലുതുമായ ഇരുപതോളം കൊച്ചുപള്ളിയോടങ്ങളുടെ വീടാണ് നാരങ്ങാനം വട്ടക്കാവ് സാരഥിസദനം. വലിയ പള്ളിയോടങ്ങളുടെ മാതൃകയിൽ രണ്ടുമുതൽ എട്ടടി വരെ വലിപ്പത്തിൽ നിർമ്മിച്ചിട്ടുള്ള ഇവയിൽ അമരവും അണിയവും കാറ്റുമറയും ആടയാഭരണങ്ങളും അലങ്കാരങ്ങളുമുണ്ട്. ആഞ്ഞിലിത്തടിയിൽ കണക്കൊപ്പിച്ച് കൃത്യതയോടെ പണിത ഇവ കൗതുകത്തിനായി വെള്ളത്തിലിട്ടാലും ബാലൻസ് തെറ്റാതെ കിടക്കും. തള്ളിവിട്ടാൽ ഒഴുകി നീങ്ങും.
ഒാമനക്കുട്ടനും കുടുംബവും ആറൻമുള ക്ഷേത്രത്തിന്റെ കോഴഞ്ചേരി കരയിലെ വള്ളംകളിക്കാരാണ്. ഒാമനക്കുട്ടന്റെ മകൻ പ്രശാന്താണ് കൊച്ചുപള്ളിയോടങ്ങളുടെ പ്രധാന തച്ചൻ.
ആശാരിപ്പണിക്കാരായ ഇവർ പണിസ്ഥലത്തുനിന്ന് മിച്ചം ലഭിക്കുന്ന തടിയാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. പ്രശാന്തിനെ സഹായിക്കാൻ സഹോദരൻ പ്രദീപുമുണ്ട്. പ്രശാന്തിന്റെ ഭാര്യ ചമ്പക്കുളം സ്വദേശി അമ്പിളി വള്ളം അലങ്കരിക്കും. പ്രശാന്ത് പണിഞ്ഞ പള്ളിയോടങ്ങൾ കാണാനും വാങ്ങാനുമായി നിരവധിയാളുകൾ എത്തുന്നുണ്ട്. ഇതിനകം അൻപതിലേറെ പള്ളിയോടങ്ങൾ നിർമ്മിച്ചു.
പള്ളിയോടങ്ങളുടെ 'പെരുന്തച്ചൻ'
പിതാവിന്റെ കൂടെ തടിപ്പണികൾക്ക് പോയിരുന്ന പ്രശാന്ത് പതിമ്മൂന്നാം വയസിൽ ഒാലമടലിൽ പള്ളിയോടം നിർമ്മിച്ചിരുന്നു. പുതുക്കുളങ്ങര, ചെറുകോൽ, മേലുകര, തെക്കേമുറി പള്ളിയോടങ്ങളുടെ ശിൽപ്പികളിൽ ഒരാളാണ്. ഇപ്പോൾ പ്രമുഖ പള്ളിയോടം ശിൽപ്പി ചെല്ലപ്പനാചാരിയുടെ മകൻ അയിരൂർ സന്തോഷിനൊപ്പം വലിയ പളളിയോടങ്ങളുടെ നിർമ്മാണത്തിൽ പങ്കാളിയാണ്.
ഒാരോ പളളിയോടം നിർമ്മിക്കുമ്പോഴും ആറൻമുള പാർത്ഥസാരഥിക്ക് വഴിപാട് നടത്തിയ സംതൃപ്തിയാണെന്ന് പ്രശാന്ത് പറയുന്നു. പ്രശാന്തിന്റെ മകൻ രണ്ടര വയസുകാരൻ അർജുൻ അടക്കമുള്ള കുടുംബാംഗങ്ങൾ ഭജന, വഞ്ചിപ്പാട്ട് ആലാപനരംഗത്തുമുണ്ട്.
ക്യാപ്ഷൻ: ഒറ്റത്തടിയിൽ നിർമിച്ച ചെറു പള്ളിയോടങ്ങളുമായി പ്രശാന്ത്, സഹോദരൻ പ്രദീപ്, പിതാവ് ഒാമനക്കുട്ടൻ, പ്രശാന്തിന്റെ മകൻ അർജുൻ എന്നിവർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |