കോന്നി : അതുമ്പുംകുളം - തണ്ണിത്തോട് റോഡിന്റെ വികസനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടി 1980 കളിൽ ഒരു നാട് മുഴുവൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയ ചരിത്രമുണ്ട് തണ്ണിത്തോടിന്. തണ്ണിത്തോടിന്റെ പിതാവെന്നറിയപ്പെട്ടിരുന്ന ആദ്യ പഞ്ചായത്ത് പ്രസിഡന്റ് തോമസ് വറുഗീസിന്റെ നേതൃത്വത്തിലാണ് മൂന്നുവർഷംകൊണ്ട് നാട്ടുകാർ, പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധിക്ക് പതിനായിരം കത്തുകളയച്ചത്. വനമേഖലകളാൽ ചുറ്റപ്പെട്ട പഞ്ചായത്തിലെ വാർഡുകളിലൊന്നും അന്ന് വികസനവെട്ടം എത്തിച്ചേർന്നിരുന്നില്ല. കത്തുകൾ അയയ്ക്കുന്നതിനായി തോമസ് വറുഗീസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും കയറിയിറങ്ങി നാട്ടുകാരെ പ്രേരിപ്പിച്ചു. അന്ന് നാടുമുഴുവൻ കത്തുകളെഴുതി ഡൽഹിയിലേക്ക് പോസ്റ്റുചെയ്തു.
കൂടൽ, കോന്നി, വകയാർ, മലയാലപ്പുഴ, കീക്കൊഴൂർ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് തണ്ണിത്തോട്ടിലേക്ക് ആദ്യമായി കൃഷി ചെയ്യുവാനായി കടന്നുവന്നത്. ദുർഘടമായ കാട്ടുപാതകൾ താണ്ടിയായിരുന്നു അവരുടെ വരവ്. നാലുവർഷം നെല്ല് കൃഷി ചെയ്തതിനുശേഷം കുടുംബസമേതം സ്ഥിര താമസമുറപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഈ കാലയളവിൽ കുടിയേറ്റ കർഷകർ ഭക്ഷ്യവിളകളും നാണ്യവിളകളും വ്യാപകമായി കൃഷി ചെയ്യാൻ തുടങ്ങി. 1956 ൽ തിരു - കൊച്ചി രാജപ്രമുഖന്റെ ഉപദേഷ്ടാവായിരുന്ന പി.എസ്.റാവു കുടിയേറ്റ കർഷകരെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ഇതിനെതിരായി കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുകയും അതിന്റെ ഫലമായി ഉത്തരവ് പിൻവലിക്കുകയും ചെയ്തു. 1987ൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനത്ത് ആദ്യമായി വനംവകുപ്പിന്റെ റോഡ് നാട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. കാട്ടുപാതയായിരുന്ന അതുമ്പുകുളം - തണ്ണിത്തോട് റോഡിന്റെ വികസനവും നാടിന്റെ വികസനവും വേഗത്തിലായി.
1967- ൽ നാലുവർഷത്തെ നാട്ടുകാരുടെ പരിശ്രമത്തിന്റെയും നിവേദനത്തിന്റെയും ഫലമായി 462 രൂപ കെട്ടിവച്ചതിനെ തുടർന്ന് സർക്കാർ അനുവദിച്ച തണ്ണിത്തോട് പോസ്റ്റ് ഓഫീസിലൂടെയാണ് പതിനായിരം കത്തുകളും ഡൽഹിയിലേക്ക് പോസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |