ആറൻമുള : വഞ്ചിപ്പാട്ടിന്റെ താളമേളങ്ങളിൽ പുളകിതമായ പമ്പാ തീരത്ത് വള്ളസദ്യക്കാലത്തിന് സമാപനമായി. വള്ളസദ്യകളിൽ ചെന്നിത്തല, കടപ്ര, കാട്ടൂർ ഒഴികെ എല്ലാ പള്ളിയോടങ്ങളും പങ്കെടുത്തു. മുണ്ടൻകാവ്, പുതുക്കുളങ്ങര എന്നീ പുത്തൻ പള്ളിയോടങ്ങൾ നിർമാണത്തിന് ശേഷം ആദ്യമായി വള്ളസദ്യയ്ക്ക് എത്തിയതും ഇത്തവണയാണ്. ചിറയിറമ്പ്, മഴുക്കീർ എന്നീ പള്ളിയോടങ്ങൾ ഭൂരിഭാഗവും അറ്റകുറ്റപ്പണി നടത്തിയ ശേഷം പുതുമോടിയോടെയാണ് എത്തിയത്. ആഗസ്റ്റ് നാലിന് ആരംഭിച്ച വള്ളസദ്യകൾ 67 ദിവസം പിന്നിട്ട് ഇന്നലെ സമാപിച്ചു. ചെറുകോൽ, മല്ലപ്പുഴശേരി, പൂവത്തൂർ പടിഞ്ഞാറ്, മാരാമൺ, കിഴക്കനോതറ കുന്നേകാട്, കീഴ്‌ചേരിമേൽ, കീഴ്‌വന്മഴി എന്നീ പള്ളിയോടങ്ങൾക്കാണ് അവസാന ദിവസമായ ഇന്നലെ വള്ളസദ്യ നടന്നത്. അവസാനം യാത്രയായ കീഴ്‌ചേരിമേൽ പള്ളിയോടത്തിന് പള്ളിയോട സേവാസംഘം ഭാരവാഹികളും ദേവസ്വം ഭാരവാഹികളും വെറ്റയും പുകയിലയും നൽകി യാത്രയാക്കിതോടെ ഈ വർഷത്തെ വള്ളസദ്യ വഴിപാടിന്റെ ചടങ്ങുകൾ പൂർത്തിയായി.
വിനോദ സഞ്ചാര രംഗത്ത് 67 നാൾ നീണ്ടു നിന്ന നദി ഉത്സവത്തിന്റെ സമാപനം കൂടിയാണ് വള്ളസദ്യകൾ സമാപിച്ചതോടെ പര്യവസാനിച്ചത്. ഇത്തവണ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിനെത്തിയ രണ്ടായിരത്തിലേറെ പേരാണ് ആറന്മുള വള്ളസദ്യയ്ക്ക് എത്തിയത്. കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള പള്ളിയോടങ്ങൾ പമ്പ, മണിമല, അച്ചൻകോവിലാറ്, ആദിപമ്പ, കുട്ടമ്പേരൂര് ആറ് തുടങ്ങിയ നദികളിൽ തുഴയെറിയുന്നത് ഒരു ദേശത്തിന്റെ ഉത്സവമാണ്. 438 വള്ളസദ്യകളാണ് നടന്നത്. പമ്പാ നദിയിൽ വെള്ളപ്പൊക്ക ഭീഷണിയോടെ ആരംഭിച്ച വള്ളസദ്യകൾ അവസാനിക്കുമ്പോൾ തീരെ വെള്ളമില്ലാത്ത സ്ഥിതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |