പത്തനംതിട്ട : നരബലി കേസിലെ പ്രതികളുമായി ഇന്നലെ ഇലന്തൂരിലെ ഭഗവൽ സിംഗിന്റെ വീട്ടിലും സമീപത്തെ പറമ്പിലും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിയപ്പോൾ പൊലീസിന് ഒരു കൈ സഹായമായി കൂടെ നിന്നത് സോമനാണ്. തിരുവല്ല പാലിയേക്കര കാഞ്ഞിരമാലയിൽ കുടുംബാംഗമായ സോമൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ജീർണ്ണിച്ച മൃതദേഹങ്ങൾ എടുക്കുന്നതിന് പൊലീസിനെ സഹായിക്കുന്നു. 4100 ഓളം മൃതദേഹങ്ങൾ ഇതിനോടകം പോസ്റ്റുമോർട്ടത്തിനായി എടുത്തുനൽകിയിട്ടുണ്ട്. ദുർമരണപ്പെട്ട പത്മത്തിന്റെയും റോസ്ലിന്റെയും മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്തതും സോമനാണ്. ഇന്നലെ പ്രത്യേക അന്വേഷണ സംഘം പ്രതികളുമായി ഇലന്തൂരിൽ എത്തുന്നതിന് മുമ്പ് തന്നെ സോമനെ പൊലീസ് ഇവിടെ എത്തിച്ചിരുന്നു. കൃത്യം നടന്ന വീടിന് സമീപത്തെ പറമ്പിൽ പൊലീസ് നായകൾ സംശയാസ്പദമായ രീതിയിൽ മണം പിടിച്ച ഭാഗങ്ങളെല്ലാം സോമൻ കമ്പി പാര ഉപയോഗിച്ച് ഒന്നര അടിയോളം താഴ്ചയിൽ കുഴിച്ചു നോക്കിയെങ്കിലും കാര്യമായ തെളിവുകൾ കിട്ടിയില്ല. പരിശോധനകൾ തീരും വരെ ആഹാരം പോലും വെടിഞ്ഞ് വെള്ളം മാത്രം കുടിച്ചായിരുന്നു സോമന്റെ ജോലികൾ. പ്രതികളെ വീണ്ടും ചോദ്യംചെയ്ത ശേഷം ഈ ഭാഗങ്ങളിൽ കൂടുതൽ പരിശോധന നടത്തുന്നത് സംബന്ധിച്ച് അന്വേഷണ സംഘം തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |