ഇലന്തൂർ: ഇരട്ടനരബലിയും അറസ്റ്റും തെളിവെടുപ്പുമായി ലോകമെങ്ങും അറിയപ്പെട്ട ഇലന്തൂരിലേക്ക് അസാധാരണമായ ജനപ്രവാഹം. ഞായറാഴ്ചയായ ഇന്നലെ പൊതുഅവധി ആയതിനാൽ പത്തനംതിട്ട ജില്ലയ്ക്ക് പുറത്ത് നിന്ന് നൂറുകണക്കിന് സന്ദർശകരെത്തി.
നരബലി നടന്ന ഭഗവൽസിംഗിന്റെ വീട്, തിരുമ്മ് ചികിത്സാലയം, കാവ്, മൃതദേഹങ്ങൾ കുഴിച്ചിട്ട വീട്ടുപറമ്പ്, പരിസരങ്ങൾ തുടങ്ങിയവ അപസർപ്പക കഥയിലെ അവിശ്വസനീയ രംഗങ്ങൾ അരങ്ങേറിയ സ്ഥലങ്ങൾ പോലെ ആളുകൾ നടന്നുകണ്ടു. യുവാക്കൾ കുറ്റകൃത്യം നടന്ന വീടും പരിസരവും സെൽഫി പോയിന്റാക്കി മാറ്റി. ഫോട്ടോയെടത്തും വീട്ടിലും വിദേശത്തുമുള്ള ബന്ധുക്കളെ വീഡിയോ കാേളിലൂടെ കാണിച്ചും സ്ത്രീകളടക്കമുള്ളവർ മണിക്കൂറുകൾ ചെലവിട്ടു.
നാടിനെ നടുക്കിയ ഭീകരത അറിയിക്കാതെ വെളളച്ചാട്ടം കാണിക്കാമെന്ന് പറഞ്ഞ് കുട്ടികളുമായി വന്ന കുടുംബങ്ങളുമുണ്ടായിരുന്നു. ' അവിടെയാണ് ആ കുഴികൾ...' (സ്ത്രീകളുടെ ശരീരഭാഗങ്ങൾ മറവ് ചെയ്തയിടം) എന്ന് കൈചൂണ്ടി ഭാര്യയെ കാണിച്ചുകൊടുത്ത പിതാവിനോട് 'വെള്ളച്ചാട്ടം എവിടെ അച്ഛാ' എന്നു ചോദിച്ച് എട്ടു വയസുകാരി ആ ഭാഗത്തേക്ക് നോക്കി. ചങ്ങനാശേരിക്കാരായിരുന്നു ഇൗ കുടുംബം.
കൊട്ടാരക്കര കുളക്കട സ്വദേശി എഴുപത്തഞ്ചുകാരനായ ഗോപാലൻ ഇലന്തൂർ ജംഗ്ഷനിൽ ബസിറങ്ങി ഏകദേശം മൂന്ന് കിലോമീറ്ററോളം നടന്നാണ് സംഭവസ്ഥലത്ത് എത്തിയത്.
ഒാൺലൈൻ ചാനലുകാർക്ക് മാറിമാറി അഭിമുഖം നൽകി ഭഗവൽസിംഗിന്റെ അയൽവാസി ജോസ് തോമസ് വശംകെട്ടു. ഇദ്ദേഹത്തിന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ തെളിവായത്. ജനത്തിരക്ക് വീട്ടിലെ അലങ്കാര രൂപങ്ങൾക്കും ചെടിച്ചട്ടികൾക്കും കേടുപാടുണ്ടാക്കിയെങ്കിലും പരിഭവങ്ങളില്ലാതെ എല്ലാവരുടെയും ചോദ്യങ്ങൾക്ക് ജോസ് തോമസ് മറുപടി നൽകുന്നുണ്ട്.
ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്കെല്ലാം വഴി പറഞ്ഞുകൊടുക്കുന്ന ഇലന്തൂരൂകാർക്ക് ഒന്നേ പറയാനുള്ളൂ, എല്ലാ നാട്ടിലും കുറ്റകൃത്യങ്ങൾ നടക്കാറുണ്ട്. ഇവിടെ നടന്നതിന് സമാനതകളില്ല. പക്ഷെ, ഇൗ വരവ് ടൂറിസം പോലെ ആക്കരുത്. നരബലിയുടെ നാടെന്ന് ചിലർ സോഷ്യൽ മീഡിയകളിൽ ആക്ഷേപിക്കുന്നു, അതൊഴിവാക്കണം.
'' സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരും സാംസ്കാരിക പ്രവർത്തകരും ഇൗ നാട്ടിലുണ്ട്. പടേനിയുടെ നാട് കൂടിയാണിത്. മൂന്ന് പേർ ചെയ്ത കൊടുക്രൂരതയുടെ പേരിൽ നാടിനെ കളങ്കപ്പെടുത്തരുത്.
- ദിലീപ് ഇലന്തൂർ, പടേനി ആശാൻ
ഇലന്തൂർ പെരുമ
സ്വാതന്ത്ര്യസമരത്തിനിടെ എത്തിയ ഗാന്ധിജിയുടെ പാദസ്പർശമേറ്റ നാട്. ഇവിടെ ഗാന്ധി സ്മാരകമുണ്ട്. കെ.കുമാർജി, ഖദർദാസ് ഗോപാലപിള്ള എന്നീ ഗാന്ധി ശിഷ്യൻമാരും നടൻ മോഹൻലാൽ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ തുടങ്ങിയ പ്രശസ്തരും പിറന്ന മണ്ണ്. മദ്ധ്യതിരുവിതാംകൂറിലെ ഗാന്ധി, ഖാദി പ്രസ്ഥാനങ്ങളുടടെ ഇൗറ്റില്ലമാണിവിടം. ഇലന്തൂർ പടേനിയും പ്രശസ്തമാണ്. ഒരു ഡസനിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇലന്തൂരിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |