പന്തളം : പൂങ്കാവനത്തിൽ ശരണംവിളി ഉയരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഒരുക്കങ്ങൾ തുടങ്ങിയില്ല. വിവിധ വകുപ്പുകൾ കേന്ദ്രീകരിച്ചു പൂർത്തീകരിക്കേണ്ട ഒരുക്കങ്ങൾ വൈകുകയാണ്. വിരിവയ്ക്കുന്നതിനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും പാർക്കിംഗിനും സൗകര്യങ്ങൾ കാര്യമായി ഒരുക്കുവാൻ കഴിഞ്ഞിട്ടില്ല.
വർഷങ്ങൾക്കു മുമ്പ് പണിത കക്കൂസുകൾ മിക്കതും പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായ നിലയിലാണ്. ദുർഗന്ധം കാരണം കഴിഞ്ഞ സീസണിൽ തീർത്ഥാടകർ ബുദ്ധിമുട്ടിയിരുന്നു. സമീപവാസികളും ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. നവീകരണം പൂർത്തീകരിച്ചു തുറന്നു കൊടുത്തെങ്കിൽ മാത്രമേ ഇത്തവണ പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യമുണ്ടാവുകയുള്ളൂ.
വെള്ളവും വെളിച്ചവും ഇല്ലാതെ അന്നദാന മണ്ഡപം
രണ്ടുവർഷം മുൻപ് പൂർത്തിയായി ഉദ്ഘാടനവും നടത്തിയ അന്നദാന ഭജന മണ്ഡപത്തിൽ ഇതുവരെയും വൈദ്യുതീകരണവും പ്ലബിംഗും പൂർത്തിയായിട്ടില്ല. അയ്യപ്പന്മാർക്ക് വിരിവയ്ക്കുവാനും വിശ്രമിക്കുവാനും ലക്ഷ്യമിട്ടാണ് കെട്ടിടം പണിതത്. ഭജന മണ്ഡപത്തിൽ തത്കാലികമായെങ്കിലും വൈദ്യുതി എത്തിച്ച് ഭക്തർക്ക് വിരി വയ്ക്കുവാനുള്ള ക്രമീകരണം ഒരുക്കണം. പുതിയ കെട്ടിടത്തിലേക്ക് അന്നദാന വിതരണം മാറ്റണമെങ്കിൽ മതിയായ ഡസ്‌കും കസേരയും ആവശ്യമാണ്.
ഇടപെട്ടു, നടപടിയായില്ല
1). ഭജന മണ്ഡപത്തിന് സമീപത്തായി പണികളുടെ ഭാഗമായി ഉണ്ടായ കുഴികളിൽ മലിന ജലം കെട്ടി നിന്നതിനെ തുടർന്ന് ആരോഗ്യവകുപ്പ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർക്ക് നോട്ടീസ് നൽകിയിരുന്നു. അതേപോലെ പഴയ ടോയ്ലറ്റ് ബ്ലോക്ക് പൊളിച്ച് മാറ്റി പുതിയത് നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയും ദേവസ്വം മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ തീരുമാനം വൈകുകയാണ്.
2). പ്രളയ സമയത്ത് അച്ചൻകോവിലാറ്റിലെ ക്ഷേത്രക്കടവിൽ ഇടിഞ്ഞു പോയ മതിൽ കെട്ടി സംരക്ഷിക്കുവാൻ നടപടികളായില്ല. കളക്ടർ ഉൾപ്പടെ സ്ഥലം സന്ദർശിച്ച് വകുപ്പ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല.
3). നഗരസഭയുടെ ശബരിമല ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിക്കാം എന്നിരിക്കെ അതിന്റെ ഭാഗമായി ശുചിമുറി സംവിധാനങ്ങൾ ഏർപ്പെടുത്താവുന്നതാണ്. എന്നാൽ അതിനും ബോർഡിന്റെ അനുമതിയും സ്ഥലലഭ്യതയും ആവശ്യമാണ്.
കൊവിഡ് കാരണം മുടങ്ങി കിടന്ന ക്ഷേത്രത്തിലെ മരാമത്ത് പണികളും ഇത്തവണ നടത്തേണ്ടതുണ്ട്.
കീറാമുട്ടിയായി പാർക്കിംഗ്
തീർത്ഥാടകർ വലിയ വാഹനങ്ങൾ എം.സി റോഡിന്റെ അരികിലാണ് പാർക്ക് ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മുൻപ് സ്വകാര്യ വ്യക്തിയുടെ കൈപ്പുഴയിലെ അഞ്ചേക്കറോളം വരുന്ന സ്ഥലം പാർക്കിംഗിന് ഉപയോഗിച്ചിരുന്നു. ഇപ്പോൾ അതും ഇല്ല. ദേവസ്വം ബോർഡ് വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപം എം.സി റോഡ് സൈഡിലുള്ള 65 സെന്റോളം വരുന്ന സ്ഥലംവാങ്ങി പാർക്കിംഗിനും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ കഴിഞ്ഞ ബോർഡിന്റെ കാലത്ത് ശ്രമം നടത്തിയെങ്കിലും അതും ലക്ഷ്യം കണ്ടില്ല.
കൂടിക്കാഴ്ച്ച നടത്തി
തീർത്ഥാടന സംബന്ധമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഉപദേശകസമിതി പ്രസിഡന്റ് ജി.പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി.സുരേഷ് എന്നിവർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനുമായി കൂടിക്കാഴ്ച്ച നടത്തി.
യുദ്ധകാലാടിസ്ഥാനത്തിൽ സജ്ജീകരണങ്ങൾ ഒരുക്കും. ആവശ്യമായ നടപടികൾ സ്വീകരിക്കും.
അഡ്വ.കെ.അനന്തഗോപൻ,
ദേവസ്വം ബോർഡ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |