ചെങ്ങന്നൂർ: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. മുളക്കുഴ കാരയ്ക്കാട് കളത്തിലേത്ത് പടിഞ്ഞാറേതിൽ ജയന്തി കെ.ജി (48) നാണ് കുത്തേറ്റത്. സംഭവത്തെ തുടർന്ന് ഭർത്താവ് മുളക്കുഴ പെരിങ്ങാല പൂതംകുന്ന് വീട്ടിൽ പി.എൻ പ്രസന്നനെ (58) ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി 10ന് ജയന്തിയുടെ വീട്ടിൽ വച്ചാണ് സംഭവം. മുഖത്തും കൈയ്യിലും ശരീരത്തിലുമായി കുത്തുകളേറ്റ ജയന്തിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഭർത്താവിന്റെ വീട്ടിൽ താമസിച്ചിരുന്ന ജയന്തി ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പം മാസങ്ങളായി അവരുടെ കാരയ്ക്കാട്ടുള്ള വീട്ടിലാണ് താമസം. മകൻ വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാൾ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചത്. വീട്ടിലുണ്ടായിരുന്ന മകളെ ഇയാൾ ഇവിടെ നിന്ന് ഒാടിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത മകളെ നിരന്തരം ശല്യം ചെയ്‌തെന്നാരോപിച്ച് പ്രസന്നനെതിരെ ചെങ്ങന്നൂർ കോടതിയിൽ പോക്‌സോ നിയമ പ്രകാരം കേസെടുത്തിരുന്നു. പക്ഷേ സംഭവം നടന്നതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. വർഷങ്ങളായി വിദേശത്തായിരുന്ന പ്രസന്നൻ കഴിഞ്ഞ ഒന്നര വർഷമായി നാട്ടിലുണ്ട്. 25 വർഷത്തോളമായി വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച സ്വത്തുക്കൾ ഭാര്യ കൈവശപ്പെടുത്തിയതായി പറയുന്നു. ഇപ്പോൾ ഹോട്ടൽ ജോലി ചെയ്താണ് ഉപജീവനം കഴിക്കുന്നതെന്നും നിലവിലുള്ള പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രസന്നനെ കുടുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ബന്ധുക്കൾ പറയുന്നു. താൻ സമ്പാദിച്ച സ്വത്തുക്കൾ എല്ലാം നഷ്ടപ്പെട്ടതോടെ പ്രസന്നൻ മാനസികമായി ഏറെ അസ്വസ്ഥതയിലായിരുന്നു. ഭാര്യയുടെ പരാതിയെ തുടർന്ന് പ്രസന്നന്റെ സ്വത്തുക്കളെല്ലാം കോടതി അറ്റാച്ച് ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നും ഇയാൾക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്നും സി.ഐ ജോസ് മാത്യു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |