പത്തനംതിട്ട : വീട്ടിൽ കത്തെഴുതി വച്ച് യുവതി അച്ചൻകോവിലാറ്റിൽ ചാടിയെന്ന സംശയത്തെതുടർന്ന് ഫയർഫോഴ്സും പൊലീസും തെരച്ചിൽ തുടങ്ങി. തെങ്ങുംകാവ് സ്വദേശിയായ ആതിര സന്തോഷി (20) നെയാണ് വ്യാഴാഴ്ച രാത്രി വീട്ടിൽ നിന്ന് കാണാതായത്.
ആതിര ഉപയോഗിച്ച സ്കൂട്ടർ പാറക്കടവ് പാലത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കാണാതായത് സംബന്ധിച്ച് കോന്നി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്തിനും വെള്ളിയാഴ്ച പുലർച്ചെ 4.30നും ഇടയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. രാവിലെ 4.30ന് അമ്മ എഴുന്നേറ്റപ്പോൾ യുവതിയെ മുറിയിൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് എന്ന രീതിയിൽ ഒരു കത്ത് കണ്ടെത്തുകയായിരുന്നു.
ഇനി ജീവിക്കാൻ കഴിയില്ലെന്നും എല്ലാവരേയും വിട്ടുപോകുന്നുവെന്നും കാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്. സ്വന്തം സ്കൂട്ടറിലാണ് യുവതി വീട്ടിൽ നിന്ന് പാറക്കടവ് പാലത്തിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇവർ പാലത്തിൽ നിന്ന് ചാടിയോ അതോ മറ്റെന്തെങ്കിലും സംഭവിച്ചോയെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല.
എന്നാൽ വീട്ടിൽ നിന്ന് വാഹനം ഒാടിച്ചുപോകുന്ന ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. മാലയും കമ്മലും വീട്ടിൽ ഊരിവച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ ചാർട്ടേഡ് അക്കൗണ്ടിംഗ് പഠിക്കുകയാണ് ആതിര.
വ്യാഴാഴ്ച രാത്രി കുഴിമന്തി കഴിക്കണമെന്ന് നിർബന്ധം പിടിക്കുകയും അച്ഛൻ അത് വാങ്ങി നൽകുകയും രാത്രി ഒരുമിച്ച് എല്ലാവർക്കും ഒപ്പമിരുന്ന് കഴിയ്ക്കണമെന്നും ആതിര വാശിപിടിച്ചിരുന്നു. പിന്നീടെപ്പോഴാണ് ആതിര വീട്ടിൽ നിന്ന് പോയതെന്ന് ആർക്കും അറിയില്ല. ആതിരയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്നും അതിനെ തുടർന്നുണ്ടായ മാനസിക സംഘർഷമാണ് ഇത്തരത്തിലുള്ള സംഭവത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. പുഴയിൽ അടിയൊഴുക്കുള്ളതിനാൽ ഫയർഫോഴ്സ് വൈകിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |