SignIn
Kerala Kaumudi Online
Thursday, 25 April 2024 12.55 PM IST

കാട്ടിലെ കൊമ്പൻ, നാട്ടിലെ ചുള്ളൻ

elephent

പത്തനംതിട്ട : അസ്തമയ സൂര്യനൊപ്പം കക്കാട്ടാറ് നീന്തി കടന്ന് കുമരംകുന്നിൽ എത്തുന്ന ഒരു വിരുതനുണ്ട്. രാത്രി മുഴുവൻ അർമാദിച്ച് അടുത്ത പുലരിയിൽ അവൻ ആറുനീന്തി കാടുകയറും. ഇൗ വരത്തുപോക്കിനിടയിൽ സർവതും അകത്താക്കും. കൃഷി കണ്ടാൽ നശിപ്പിക്കും. ചുള്ളൻ കൊമ്പൻ എന്ന് നാട്ടുകാർ പേരിട്ടുവിളിക്കുന്ന കാട്ടാന, ഇപ്പോൾ നാട്ടിലെത്തി എന്തും കാട്ടാനാകും എന്ന ഗമയിൽ കൊമ്പുകുലുക്കുകയാണ്. വാഴത്തോട്ടങ്ങളാണ് കൊമ്പന്റെ ഇഷ്ടത്താവളം. ചിറ്റാർ സീതത്തോട്ടിൽ കുമരംകുന്നിലും പരിസര പ്രദേശങ്ങളിലും ചുള്ളന്റെ ചിന്നംവിളി രാത്രിയുടെ ഉറക്കം കെടുത്തുകയാണ്.

പതിനഞ്ച് വയസുള്ള കൊമ്പന് നാട്ടുകാരിട്ട പേരാണ് ചുള്ളൻ. കഴിഞ്ഞ രണ്ട് ആഴ്ചയായി ദിവസവും ചുള്ളൻ ആറുകടന്ന് അള്ളുങ്കൽ ഡാമിന് സമീപമുള്ള ജനവാസമേഖലയിൽ എത്തുന്നുണ്ട്. ഇപ്പോൾ ചുള്ളനെ കാണാൻ നിരവധിയാളുകൾ രാവിലെ ഇവിടെയെത്തുന്നു. ഇതിൽ ചുള്ളൻ ഫാൻസുകാരുമുണ്ട്. ആരാധന മൂത്തത്തോടെ ആരും കൊമ്പന്റെ അടുത്തേക്ക് പോകരുതെന്ന് വനംവകുപ്പ് കർശന നിർദേശവും നൽകി. നാട്ടിലിറങ്ങി വയറുനിറച്ച ശേഷം കക്കാട്ടാറിൽ നീരാട്ടും നടത്തി മടങ്ങുന്ന കൊമ്പന് നാട്ടുകാരോട് പിണക്കമൊന്നുമില്ല. ആരെയും ഉപദ്രവിക്കാനോ വീടുകൾ നശിപ്പിക്കാനോ ചുള്ളൻ ശ്രമിക്കാറില്ലെന്നും ചട്ടംപഠിച്ച നാട്ടാനയെ പോലെയാണെന്നും പ്രദേശവാസികൾ പറഞ്ഞു. യുട്യൂബർമാരും കാഴ്ചകാരുമായി ചുള്ളനെ കാണാൻ ആളുകളുടെ തിരക്കാണിപ്പോൾ.

അപകടമില്ല, കൃഷിക്ക് ഭീഷണി

ജനവാസ കേന്ദ്രത്തിലെത്തുന്ന കൊമ്പൻ വാഴയും കൈതച്ചക്കയും പുല്ലുമാണ് ഭക്ഷിക്കുന്നത്. ജനവാസമേഖലയിലാണെങ്കിലും ഇതുവരെ ആരെയും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല. ആദ്യമായാണ് ഇത്തരത്തിൽ ഒരു ആന ഇവിടെ രണ്ട് കി.മീറ്റർ ഉള്ളിലേക്ക് ജനവാസ മേഖലയിലെത്തുന്നത്. ചിറ്റാർ, സീതത്തോട് റോഡിന് സമീപമുള്ള റബർത്തോട്ടത്തിൽ കടക്കുന്ന കാട്ടാന കുറേ നേരം അവിടെ നിലയുറപ്പിക്കുമെങ്കിലും റബർ തൈകളൊന്നും പിഴുതെടുക്കാറില്ല.

കണ്ടംകുളത്ത് ബാബു , പറമ്പേത്ത് ജോണി, അത്തിക്കയം സ്വദേശിയുടെ ബംഗ്ലാവിലെ കൃഷിയിടം എന്നിവിടങ്ങളിലെ വാഴക്കൃഷിയാണ് ഇതുവരെ നശിപ്പിച്ചത്. വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി രതീഷ് , ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഷിബു കെ.നായർ എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്ത് കൊമ്പനെ നിരീക്ഷിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.