കോന്നി : ആനക്കൂട്, അടവി, ആങ്ങമൂഴി, ഗവി ടൂറിസം കേന്ദ്രങ്ങൾ പരിസ്ഥിതി സൗഹാർദമായി വിപുലീകരിക്കുന്നതിനുള്ള പദ്ധതികൾ വനം വകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്‌കരിക്കുമെന്ന് വനംവന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അടവി ഇക്കോ ടൂറിസം കേന്ദ്രത്തിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിരമണീയമായ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനായി ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ കേന്ദ്രങ്ങൾ കാര്യക്ഷമമായാണ് പ്രവർത്തിച്ചുവരുന്നത്. ടൂറിസം വിപുലീകരിക്കുന്നതിനായി എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് സംബന്ധിച്ച് അധികൃതർ വിശദമായ പ്രോജക്ട് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. അതിന്റെ ആദ്യപടിയായി ഇവിടുത്തെ ടൂറിസം സാദ്ധ്യതകളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി വർക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഇപ്പോൾ തയാറാക്കിയ രേഖയും വർക്ക്‌ഷോപ്പിൽ നിന്ന് ഉണ്ടാകുന്ന നിർദേശങ്ങളും പരിഗണിച്ചുകൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പ്രവർത്തനങ്ങൾ നടത്തും. ആദ്യഘട്ടമായി പെട്ടെന്ന് ചെയ്തു തീർക്കാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഏതൊക്കെയാണെന്ന് നിർണയിക്കും. രണ്ടാംഘട്ടത്തിൽ മറ്റു മേഖലകളിലേക്ക് കടക്കും. ഒന്നാംഘട്ടം അവസാനിക്കുന്നതിന് മുൻപ് തന്നെ രണ്ടും മൂന്നുംഘട്ടങ്ങളുടെ അനുമതിക്ക് വേണ്ട നടപടികൾ സ്വീകരിക്കണം. അടവി ഇക്കോ ടൂറിസം കേന്ദ്രത്തെ സഞ്ചാരികൾക്ക് ഒഴിച്ചുകൂടാനാകാത്ത ഒരു ടൂറിസം കേന്ദ്രമായി മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ, റാന്നി ഡി.എഫ്.ഒ പി.കെ.ജയകുമാർ ശർമ, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി, കെ.എഫ്.ഡി.സി ചെയർപേഴ്‌സൺ ലതികാസുഭാഷ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാണ്ട, തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ.കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |