മല്ലപ്പള്ളി: മദ്ധ്യതിരുവിതാംകൂറിലെ ഈ ഉത്സവകാലത്തെ ആദ്യ പടയണിക്ക് തെള്ളിയൂർക്കാവിൽ 20ന് രാത്രി 9നും 9.30നും മദ്ധ്യേചൂട്ടുവയ്ക്കും.തുടർന്ന് പുലവൃത്തം, ഗണപതി, പിശാച് കോലങ്ങൾ കളത്തിലെത്തും.
21ന് രാത്രി പഞ്ചകോലങ്ങളാണ് പ്രധാനം.
22 ന് ചൂരൽ അടവി. വൈകിട്ട് 4ന് മലവേലന്റെ നേതൃത്വത്തിൽ മലയൂട്ട്, പകലടവി . രാത്രി 9ന് ആദ്യ ഭൈരവിയെ കളത്തിലേക്ക് കാപ്പൊലിക്കും.പിന്നീട് കുതിര, പക്ഷി, തുടങ്ങിയ കോലങ്ങളും ഓരോന്നായി തുള്ളി ഉറയും. 12ന് 64 കരിക്കുകൾ നിരത്തിയുള്ള വച്ചൊരുക്കിന് മേൽശാന്തി അനിൽ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് പാനയടി, മരം അടവി, ഉടുമ്പ് തുള്ളൽ തുടങ്ങിയ ഗോത്രാചാരങ്ങൾ നടക്കും. രാത്രി ഒന്നിന് അമൃതശ്രീയുടെ കഥാപ്രസംഗം, പിന്നീട് മുള്ളുനിറഞ്ഞ ചൂരൽ മരങ്ങൾ അടവിക്കാർ തുള്ളിയുറഞ്ഞ് കളത്തിൽ എത്തിക്കും. 24 ന് ഇടപ്പടയണി.
25ന് വല്യപടയണി . 26ന് പുലർച്ചെ മംഗള ഭൈരവി തുള്ളുന്നത്തോടെ പടയണി സമാപിക്കുമെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എ.ജി.ശശിന്ദ്രൻ നായർ, സെക്രട്ടറി കെ.വി.വാമദേവൻ നായർ എന്നിവർ അറിയിച്ചു.വൃശ്ചികം ഒന്നിന് പാട്ടമ്പലത്തിൽ ആരംഭിച്ച കളമെഴുതിപ്പാട്ട് ധനു 11ന് സമാപിക്കും.. പടയണിയുടെ ഭാഗമായി ക്ഷേത്രത്തിലെ ദാരുശില്പങ്ങളുടെ പ്രദർശനവും പാട്ടമ്പലത്തിൽ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |