പത്തനംതിട്ട : ശിവഗിരി തീർത്ഥാടനം ആത്മപരിശോധനയ്ക്കും സ്വയം ശുദ്ധീകരണത്തിനും ഉള്ള അവസരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നിന്ന് ആരംഭിച്ച ഗുരുദേവ വിഗ്രഹ പ്രയാണവും പദയാത്രയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശിവഗിരി തീർത്ഥാടനം ആരംഭിച്ച് 90 വർഷം പൂർത്തിയാകുന്ന ചരിത്ര മുഹൂർത്തമാണ് ഇത്. പലപ്പോഴും മനുഷ്യർ അന്ധവിശ്വാസങ്ങൾക്ക് അടിമകളായി പ്രവർത്തിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് ജില്ലയിലെ ഇലന്തൂരിൽ ഉൾപ്പെടെ അടുത്തിടെ ഉണ്ടായിട്ടുള്ളത്. സമൂഹത്തിൽ പ്രചരിക്കുന്ന അസത്യങ്ങളെ തിരിച്ചറിഞ്ഞ് അറിവ് കണ്ടെത്തുക എന്നത് ശ്രമകരമായ പ്രവർത്തനമാണ്. ശിവഗിരി തീർത്ഥാടനം അറിവിന്റെ തീർത്ഥാടനമാണ്.
കൊവിഡിന്റെ ഒരു തരംഗം കൂടി മുന്നിൽ ഉണ്ടാകുമെന്നുള്ള ജാഗ്രതാ നിർദേശം നമുക്കുണ്ട്. എന്നാൽ, നിലവിൽ കേരളത്തിൽ കൊവിഡ് മൂലം ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം വളരെ കുറവാണ്. കൊവിഡിന്റെ പുതിയ വകഭേദം സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. എങ്കിലും പരിശോധനകൾ കൃത്യമായി നടക്കുന്നുണ്ടെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.
മൂലൂർ സ്മാരകം പ്രസിഡന്റ് കെ.സി.രാജഗോപാലൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. മൂലൂർ സ്മാരകം സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്, എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ രവീന്ദ്രൻ എസ്. എഴുമറ്റൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിൽ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.പി.ജയൻ, ടി.വി.സ്റ്റാലിൻ, ഡോ.കെ.ജി.സുരേഷ്, മനോജ് ദാമോദരൻ, സംഘാടകസമിതി വൈസ് ചെയർമാൻ കെ.എൻ.രാധാചന്ദ്രൻ, മൂലൂർ സ്മാരക സമിതി സെക്രട്ടറി വി.വിനോദ്, സംഘാടകസമിതി കോഓർഡിനേറ്റർ കെ.ജി.സുരേന്ദ്രൻ, ഡോ.അനുതാര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |