പത്തനംതിട്ട : അയിരൂർ കഥകളി ഗ്രാമത്തിൽ നിർമ്മിക്കുന്ന കഥകളി മ്യൂസിയം പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാകുറുപ്പ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന വിനോദ സഞ്ചാരവകുപ്പിന്റെ ടൂറിസം ഡസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മ്യൂസിയം നിർമ്മിക്കുന്നത്. 1.46 കോടി രൂപയാണ് നിർമ്മാണച്ചെലവ്. ആറൻമുള വാസ്തുവിദ്യാ ഗുരുകുലം തയ്യാറാക്കിയ വിശദമായ പ്രൊജക്ട് റിപ്പോർട്ട് അയിരൂർ ഗ്രാമ പഞ്ചായത്ത് നേരത്തെ സർക്കാരിന് സമർപ്പിച്ചിരുന്നു. ടൂറിസം ഗ്രാന്റിന് പുറമെ ത്രിതല പഞ്ചായത്തുകൾ, പ്ലാൻ ഫണ്ടുകൾ, എം.എൽ.എ, എം.പി ആസ്തി വികസന ഫണ്ടുകൾ എന്നിവയും പദ്ധതിക്ക് ഉറപ്പാക്കും. അയിരൂർ ചെറുകോൽപ്പുഴ പാലം ജംഗ്ഷനിൽ ജില്ലാ കഥകളി ക്ലബ്ബിന്റെ സ്ഥലത്താണ് മ്യൂസിയം നിർമ്മിക്കുക. ഇതിനായി ക്ലബ്ബ് സ്ഥലം സൗജന്യമായി അയിരൂർ ഗ്രാമ പഞ്ചായത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. ഇരുനിലകളിലായിട്ടാണ് മ്യൂസിയം നിർമ്മാണം. കഥകളി വേഷങ്ങളുടെ പൂർണ്ണകായ ശില്പങ്ങൾ ഇവിടെ സജ്ജമാക്കും. കഥകളിയിൽ ഉപയോഗിക്കുന്ന മെയ്‌ക്കോപ്പുകളുടെ പ്രദർശനവും അവയുടെ നിർമ്മാണ വിധികളും ചുട്ടിയും മുഖത്തെഴുത്തും, നിറക്കൂട്ടുകൾ തയ്യാറാക്കുന്നത്, കണ്ണു ചുവപ്പിക്കുന്ന വിധം തുടങ്ങിയവ ആധുനിക ഡിജിറ്റൽ വിദ്യയുടെ സഹായത്തോടെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. വാദ്യോപകരണങ്ങളുടെ പ്രദർശനവും ഉണ്ടാകും. ഗവേഷണ ലൈബ്രറിയും മ്യൂസിയത്തിൽ സ്ഥാപിക്കും. ആദ്യകാല കഥകളി നടന്മാരുടെ എണ്ണച്ഛായ ചിത്രങ്ങൾ, അപൂർവ്വ കഥകളി ഗ്രന്ഥങ്ങൾ, ആട്ടക്കഥകളുടെ താളിയോലകൾ തുടങ്ങിയവ ഒരുക്കും. കഥകളിയിലെ ഹസ്തമുദ്രകൾ, നവരസങ്ങൾ ഇവയുടെ പ്രദർശനവും സജ്ജമാക്കും. ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് മ്യൂസിയത്തിന് തറക്കല്ലിടുമെന്ന് അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പ്രസാദ്, വാർഡ് മെമ്പർ പ്രദീപ് അയിരൂർ, കഥകളി ക്ലബ് പ്രസിഡന്റ് ടി.ആർ.ഹരികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |