കടയ്ക്കാവൂർ: കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം രാത്രി പൂട്ട് പൊളിച്ച് മൈക്ക്സെറ്റ് കടയിൽ നിന്ന് 60,000 രൂപയോളം വില വരുന്ന കേബിളുകൾ മോഷ്ടിച്ചു. ഒരുമാസത്തിനിടെ മേഖലയിലെ വിവിധ ഭാഗങ്ങളിലെ സൗണ്ട്സ് കടകളിൽ നിന്നും ലക്ഷങ്ങളുടെ ഇലക്ട്രിക് കേബിളുകളാണ് പൂട്ട്പൊളിച്ച് മോഷ്ടാക്കൾ കടത്തിയത്. ചന്ദ്രബാബുവിന്റെ ഉടമസ്ഥതയിൽ കടയ്ക്കാവൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചന്തു സൗണ്ട്സ് എന്ന കടയിൽ നിന്നാണ് 30 കോയിൽ ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ചത്. സമാനമായ മോഷണം കഴിഞ്ഞ ആഴ്ചകളിലായി വിവിധ മേഖലകളിലെ മൈക്ക്സെറ്റ് ഷോപ്പുകളിൽ നടന്നതായി തിരുവനന്തപുരം സൗണ്ട്സ് അസോസിയേഷൻ ചിറയിൻകീഴ്, വർക്കല താലൂക്ക് പ്രസിഡന്റ് കൂടിയായ ചന്ദ്രബാബു പറഞ്ഞു.
രണ്ടാഴ്ച മുൻപ് ആറ്റിങ്ങൽ പ്രശാന്ത് സൗണ്ട്സിൽ നിന്നും, അഞ്ച് ദിവസങ്ങൾക്ക് മുൻപ് തിനവിള കാശിനാഥ സൗണ്ട്സിൽ നിന്നും സമാന രീതിയിൽ പൂട്ട് തകർത്ത് മോഷണം നടന്നിരുന്നു. വക്കം എം.ജി സൗണ്ട്സ് കടയുടെ പൂട്ടുകൾ മോഷ്ടാക്കൾ അറുത്ത് മാറ്റാനുള്ള ശ്രമം നടത്തിയെങ്കിലും കടയ്ക്കുള്ളിൽ ആളുണ്ടായതിനെ തുടർന്ന് തുറക്കാനാകാതെ ഉപേക്ഷിച്ചു മടങ്ങിയതായും പറയുന്നു. എല്ലാ കടകളിലും മോഷ്ടാക്കൾ ലക്ഷ്യം വച്ചത് ലക്ഷങ്ങൾ വിലവരുന്ന ഇലക്ട്രിക് കേബിളുകൾ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതികളെ ഉടൻതന്നെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കടയ്ക്കാവൂർ പൊലീസിന് പരാതി നൽകി. കടയ്ക്കാവൂർ പൊലീസ് സംഭവത്തിൽ ശക്തമായ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |