തിരുവനന്തപുരം: 'ചേട്ടാ ഒരു മുട്ട പൊട്ടിത്തെറിച്ചത്'. എം.ജി കോളേജിനു മുൻവശത്തെ ഗേറ്റിനടുത്ത് ബൈക്ക് നിറുത്തിയ ശേഷം ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ 'അമ്മച്ചിക്കട'യിലെ പാചകക്കാരൻ കല്ലിൽ ദോശയ്ക്ക് മാവൊഴിക്കുകയായിരുന്നു. 'ഒന്ന് വെയിറ്റ് ചെയ്യണേ... ദോശ കഴിഞ്ഞോട്ടെ...' ഇപ്പുറത്ത് പൊറോട്ടമാവ് കുഴച്ച് തോർത്ത് നിവർത്തുമ്പോലെ എടുത്ത് എറ്റുകയാണ് ദിലീപ്. ദോശ കഴിഞ്ഞ് കല്ലിലേക്ക് പൊറോട്ടോ വീഴുമോ? ആ ചെറുപ്പക്കാരൻ അപ്പുറത്ത് കസേരയിലിരിക്കുന്ന രാജലക്ഷ്മിയെ നോക്കി.
'മക്കളെ ഒരെണ്ണം അടിച്ചുകൊടുക്കെടാ....' അതു കേട്ടതോടെ ദീലിപ് പൊറോട്ട മാറ്റിവച്ചു.
രണ്ടു മുട്ട പൊട്ടിച്ചെടുത്ത് കപ്പിലേക്കിട്ടു.അതിൽ ഉപ്പും മുളകും അരിഞ്ഞ ഉള്ളിയുമൊക്കെ ചേർത്ത് സ്പൂണിട്ട് അടിച്ചെടുത്ത് ചൂട് കല്ലിലേക്ക് വീണപ്പോൾ ഒരു സീൽക്കാര ശബ്ദം. അതിനു മുകളിലൊരു പൊറോട്ട, അതിനും മുകളിലൊരു ചിക്കൻ പീസ്, പിന്നെ അരിഞ്ഞ സവാള....എല്ലാം കൂടി ചേർത്ത് മടക്കിയെടുത്ത് പ്ലേറ്റിലോട്ടു വച്ചുകൊടുത്തു.
അതാണ് 'മുട്ട പൊട്ടിത്തെറിച്ചത്'.
മുട്ട പൊട്ടിത്തെറിക്കുമ്പോൾ ഇങ്ങനെ സംഭവിക്കുമോ എന്ന് പാഴ്സൽ വാങ്ങാനെത്തിയ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ രാഖിക്ക് അത്ഭുതം. 'ആന്റീ,പൊളി സാധനം' പയ്യന്റെ കമന്റ് കേട്ട് രാജലക്ഷ്മിക്ക് സന്തോഷം. അപ്പോഴേക്കും രാത്രി പത്തിന്റെ നെടുങ്കണ്ട സൂപ്പർഫാസ്റ്റ് ആ വളവ് തിരഞ്ഞങ്ങ് പോകുകയായിരുന്നു.
പുരുത്തിപ്പാറ മുതൽ എം.ജി കോളേജ് പ്രധാനകവാടം വരെ നീളുന്ന റോഡിന്റെ ഓരത്തെ തട്ടുകടകളിലെല്ലാം അപ്പോഴും തിരക്കാണ്.
രാത്രി ഒരു മണിക്കു വന്നാലും 'ഇവിടെ, ഇതേ തിരക്കു തന്നെയായിരിക്കും'.
അടുത്തുള്ള തട്ടിൽ നിന്ന് ചിക്കൻ പക്കോഡ പാഴ്സൽ വാങ്ങിക്കൊണ്ട് ബുള്ളറ്റിലേക്കു കയറുന്നതിനിടയിൽ ടെക്കി ആൽവിൻ പറഞ്ഞു, വീട്ടിലേക്കാ?
ഞാനീ നാട്ടുകാരനല്ല, ഫ്രൺസിന്റടുത്തേക്കാ.. ഇത് ടച്ചിംഗിന് ബെസ്റ്റാന്ന്' കണ്ണിറുക്കിക്കൊണ്ട് ഹെൽമെറ്റ് ഫിറ്റ് ചെയ്ത് ബൈക്കിന്റെ കിക്കറിലേക്ക് ആൽവിൻ ഒരു ചവിട്ട്.
വൈകിട്ട് നാലുവരെ റോഡിന്റെ ഓരം കണ്ടാൽ ഇവിടെ ഇത്രയും തട്ടുകടകളുണ്ടെന്നേ തോന്നില്ല. നാലാകുമ്പോഴേക്കും അന്തിക്കച്ചവടത്തിന് കടകളൊരുങ്ങുകയായി. ഓരോ തട്ടിനും ഓരോ അഴകാണ്. ഫുഡിനെല്ലാം വെറൈറ്റി ടേസ്റ്റും. കാർ പാർക്ക് ചെയ്യാൻ സൗകര്യമുള്ളതുകൊണ്ട് കുടുംബസമേതം എത്തുന്നവരേറെ. കാറിൽ ഇരുന്നും കടൾക്ക് മുന്നിലെ ഇരിപ്പടിത്തിലിരുന്നുമൊക്കെ കഴിക്കാം.
അമ്മച്ചിക്കടയിലെ സ്പെഷ്യൽ ചിക്കൻ കുറുമ ഉൾപ്പെടെയുള്ള ചിക്കൻ വിഭവങ്ങൾ,ബീഫ്, മട്ടൻ, കപ്പ,സൂപ്പ്,നൊങ്ക്,ജൂസുകൾ,പുട്ട്, ഇടിയപ്പം,അപ്പം,പൊറോട്ട,ന്യൂഡിൽസ്,കുത്തുപൊറോട്ട,മുട്ടദോശ,നെയ്ദോശ,ചിക്കൻദോശ,പോത്ത് റോസ്റ്റ് ,നെയ്ച്ചോറ്,മട്ടൻ ബ്രെയിൻ ഫ്രൈ.... ഇങ്ങനെ നീളുന്നു...
'രുചിവണ്ടി' എന്നു പേരുള്ള വണ്ടിക്കടയിലെ ഐറ്റത്തിന്റെ പേര് എഴുതിവച്ചിരിക്കുന്നത് ഇങ്ങനെ 'മുട്ടനാടിന്റെ മണി കുരുമുളകിലിട്ടത്'. കേറിവാടാ മക്കളേ, മട്ടൻസൂപ്പ് കുടിക്കാം എന്ന പ്രലോഭനം മറ്റൊരു ബോർഡിൽ കാണാം.
10 വർഷം മുമ്പുവരെ രണ്ട് ചെറിയ തട്ടുകടകൾ മാത്രമാണ് പരുത്തിപ്പാറയിലുണ്ടായിരുന്നത്. ഇപ്പോൾ നഗരത്തിലെ രാത്രി കച്ചവടത്തിന്റെ പ്രധാന കേന്ദ്രമാണിവിടം. ദുബായിൽ നിന്ന് മടങ്ങിയെത്തിയ അനൂപും സുഹൃത്ത് അഖിൽ സതീഷും ഒരു രസത്തിനാണ് ടെന്റടിച്ച് തട്ടുകട തുടങ്ങിയത്.ഇപ്പോൾ ആ കടയും ഹിറ്റ്. പഴയ രുചിയിലുള്ള ചില്ലി ചിക്കനും കപ്പയും മീൻകറിയുമാണ് ഇവിടെത്തെ സ്പെഷ്യൽ.
ഇവിടെ തട്ടുകളെല്ലാം വെറൈറ്റിയാണ്.ഇതുവഴി പോകുമ്പോഴൊക്കെ ഇവിടെ നിന്ന് കഴിക്കും. കുടുംബസമേതമെത്തിയ അജ്മലിന്റെ വാക്കുകളിലുണ്ട് കസ്റ്റമേഴ്സിന്റെ സന്തോഷം. സമയം പാതിരാ കഴിഞ്ഞു.നഗരം വിജനമാകുന്നു.പരുത്തിപ്പാറയിൽ അപ്പോഴും തിരക്കിന് കുറവില്ല.ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോഴേക്കും തിരക്ക് കുറഞ്ഞു.സെൻട്രൽ ഡിപ്പോയിലേക്ക് പായുന്ന തൃശൂരു നിന്നുള്ള സൂപ്പർ ഡീലക്സ് ബസിലപ്പോഴും തിരക്കായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |