ശംഖുംമുഖം: ദുബായിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ വന്ന എയർഇന്ത്യാ എക്‌സ്‌പ്രസിന്റെ ഐ.എക്‌സ് 540ാം നമ്പർ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. 148 യാത്രക്കാരുമായി വന്ന വിമാനം റൺവേയിൽ ലാൻഡിംഗിനുള്ള തയ്യാറെടുപ്പിനിടെയാണ് വിമാനത്തിലെ മുൻവശത്തെ ടയറിന്റെ പൊട്ടലും തേയ്‌മാനവും കോക്പിറ്റിലെ മോണിറ്ററിലൂടെ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. വിമാനം വേഗതയിൽ റൺവേയിലേക്ക് ഇറക്കിയാൽ ടയർ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്ന് മനസിലാക്കിയ പൈലറ്റ് വിവരം എയർട്രാഫിക്ക് കൺട്രോൾ ടവറിനെ അറിയിച്ചു. എമർജെൻസി ലാൻഡിംഗ് നടത്തേണ്ടിവരുമെന്ന്
മനസിലാക്കിയതോടെ എയർട്രാഫിക്ക് കൺട്രോൾ ടവർ കുറച്ച് സമയം കൂടി ആകാശത്ത് വട്ടമിട്ട് പറക്കാൻ സന്ദേശം നൽകി. പിന്നാലെ വിമാനത്താവളത്തിലെ റൺവേയിലേക്ക് അടിയന്തര ലാൻഡിംഗിനുള്ള സജ്ജീകരണങ്ങളൊരുക്കി. വിമാനത്താവളത്തിനുളള ഫയർഫോഴ്സ് യുണിറ്റുകൾ റൺവേയുടെ നാലുഭാഗത്തും നിലയുറപ്പിച്ചു. കൂടുതൽ അവശ്യത്തിനായി ചാക്കയിൽ നിന്നുള്ള ഫയർഫോഴ്സ് യുണിറ്റുകളും വിമാനത്തവളത്തിലേക്കെത്തി. നഗരത്തിലെ വിവിധ ആശുപത്രികളിൽ നിന്നുള്ള പത്തിലധികം ആംബുലൻസുകളും അടിയന്തരമായി വൈദ്യസഹായം നൽകുന്നതിനുള്ള സംഘങ്ങളും സജ്ജമാക്കി. അടിയന്തര ലാൻഡിംഗിനുള്ള സംവിധാനങ്ങൾ സജ്ജമായെന്ന് ഉറപ്പായതോടെ എയർട്രോഫിക്ക് കൺട്രോൾ ടവറിൽ നിന്നും വിമാനത്തിലേക്ക് എമർജൻസി ലാൻഡിംഗിനുള്ള അനുമതി നൽകി. ലാൻഡിംഗിന് ആവശ്യമായ അളവ് കോലുകളായ അന്തരീക്ഷമർദ്ദവും കാറ്റിന്റെ ഗതി, താപം എന്നീവ കൂടി ഒത്തുവന്നതോടെ 850 കിലോമീറ്റർ വേഗതയിൽ വിമാനത്താവളത്തിന്റെ മുട്ടത്തറ ഭാഗത്തായി വരുന്ന 32ാം നമ്പർ റൺവേയിലേക്ക് വിമാനം എമർജൻസി ലാൻഡിംഗ് നടത്തി. രക്ഷപ്രവർത്തകർക്ക് ആശ്വാസം നൽകി മറ്റ് അപകടങ്ങൾക്ക് വഴിവയ്‌ക്കാതെ റൺവേയിൽ വിമാനമിറങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |