തിരുവനന്തപുരം: സംവിധായിക നയനയുടെ മരണകാരണത്തിൽ വ്യക്തത വരുത്താൻ ശാസ്ത്രീയ പരിശോധനാഫലങ്ങൾ വേഗത്തിലാക്കാൻ ഫോറൻസിക് വിഭാഗം മേധാവിയുൾപ്പെടെയുളളവർക്ക് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കത്ത് നൽകി. നയന ഉപയോഗിച്ചിരുന്ന ലാപ് ടോപ്പ്, ഫോൺ, നയനയുടെ മുറിയിൽ നിന്ന് ലഭിച്ചതും അടുത്തിടെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയതുമായ തുണികൾ തുടങ്ങിയവയുടെ പരിശോധനകൾ സമയ ബന്ധിതമായി പൂർത്തിയാക്കി റിപ്പോർട്ട് ലഭ്യമാക്കണമെന്ന് അപേക്ഷിച്ചാണ് കത്ത്. നയനയുടെ മരണത്തിൽ ആഴ്ചകളായി നടക്കുന്ന അന്വേഷണത്തിൽ സംഭവം കൊലപാതകമോണോ ആത്മഹത്യയാണോയെന്ന് ഉറപ്പിക്കാനുള്ള തെളിവുകളും സാക്ഷി മൊഴികളും ലഭിക്കാത്ത സാഹചര്യത്തിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുന്നതിനൊപ്പം മറ്റ് മാർഗങ്ങൾ കൂടി ഉപയോഗപ്പെടുത്തും. നയനയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തുക്കളും വീട്ടുകാരും രംഗത്തെത്തിയതോടെ കഴിഞ്ഞ മാസമാണ് സർക്കാർ ഇടപെട്ട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. നയനയെ മരിച്ച നിലയിൽ കണ്ടെത്തിയ ആൽത്തറയിലെ മുറിയിൽ നിന്നാരംഭിച്ച അന്വേഷണം ഇപ്പോൾ നാലാഴ്ച പിന്നിട്ടു. നയനയുടെ സഹോദരൻ, മൃതദേഹം ആദ്യം കണ്ട അടുത്ത സുഹൃത്തുക്കൾ, മൃതദേഹം കാണപ്പെട്ട ദിവസം റൂമിലെത്തിയവർ, മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ, ഫോറൻസിക് വിഭാഗം മുൻ മേധാവി , അയൽ വാസികൾ, വീട്ടുടമ തുടങ്ങി നിരവധിപേരുടെ മൊഴികളും ഫോൺ കാൾ വിശദാംശങ്ങളുമാണ് അന്വേഷണ സംഘം ഇതുവരെ വിലയിരുത്തിയത്. നയനയുടെ മരണത്തിൽ അടുത്തിടെ പുറത്തുവന്ന ചില വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള സംശയങ്ങളല്ലാതെ മറ്റൊരുതരത്തിലുള്ള സൂചനകളും ഇവരിൽ നിന്ന് ലഭിച്ചിട്ടില്ല. നയനയ്ക്ക് രക്തത്തിലെ ഷുഗർ ലെവൽ താഴുന്ന അസുഖമുണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |