SignIn
Kerala Kaumudi Online
Thursday, 25 April 2024 10.22 PM IST

മ്യൂസിയത്ത് അദ്ധ്യാപികയെ ആക്രമിച്ചിട്ട് രണ്ടാഴ്ച; പ്രതികൾ കാണാമറയത്ത്, ഇരുട്ടിൽ തപ്പി പൊലീസ് കാമറ ദൃശ്യങ്ങൾക്ക് തെളിച്ചമില്ലെന്ന് വിചിത്ര മറുപടി

kk

തിരുവനന്തപുരം: മ്യൂസിയത്ത് അക്ഷരോത്സവത്തിൽ പങ്കെടുത്ത് മടങ്ങിയ അദ്ധ്യാപികയ്ക്ക് നേരെയുണ്ടായ ആക്രമണം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും ബൈക്കിലെത്തിയ അക്രമികളെ കണ്ടെത്താനാകാതെ പൊലീസ്. അർദ്ധരാത്രിക്കുശേഷമുണ്ടായ സംഭവത്തിൽ വാഹനത്തിന്റെയോ അക്രമികളുടെയോ വ്യക്തമായ ചിത്രങ്ങൾ പ്രദേശത്തെ സി.സി ടി.വി കാമറകളിൽ നിന്ന് ലഭിക്കാതെ പോയതാണ് അന്വേഷണത്തിന് വെല്ലുവിളിയെന്നാണ് പൊലീസിന്റെ വിചിത്ര മറുപടി.

മ്യൂസിയത്തിന്റെ പിൻവശത്തെ റോഡിലെയും കനക നഗറിലെയും വീടുകളിലെയും സ്ഥാപനങ്ങളിലേതുമുൾപ്പെടെ 30 ഓളം കാമറകളിലെ ദൃശ്യങ്ങൾ പൊലീസ് തുമ്പിനായി പരതിയെങ്കിലും സംഭവസമയത്ത് ഏതോ വാഹനം കടന്നുപോകുന്നതല്ലാതെ അതിന്റെ നമ്പരോ യാത്രക്കാരെയോ തിരിച്ചറിയാനായില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. കനകനഗറിലെ കാമറകൾ നൈറ്റ് വിഷനില്ലാത്തതും വാഹനങ്ങളുടെ നമ്പർ പ്ളേറ്റും യാത്രക്കാരെയും തിരിച്ചറിയാൻ ശേഷിയില്ലാത്തതുമാണ്. ഇത് കാരണം ദൃശ്യങ്ങൾ ഫോറൻസിക് ലാബുൾപ്പെടെയുള്ള പരിശോധന കേന്ദ്രങ്ങളിലെത്തിച്ച് സൂക്ഷ്മമായി പരിശോധിച്ചിട്ടും കുറ്റവാളികളെ തിരിച്ചറിയാനായില്ല. സൈബർ പൊലീസ് സഹായത്തോടെ സംഭവ സമയത്ത് അതുവഴി കടന്നുപോയ മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷൻ അനുസരിച്ചുള്ള അന്വേഷണവും നടക്കുകയാണ്. മുമ്പ് സമാനമായ കേസുകളിൽ പ്രതികളായ അഞ്ചുപേരെ പിടികൂടി സംഭവസമയത്തെ അവരുടെ സാന്നിദ്ധ്യം പരിശോധിച്ചെങ്കിലും അക്രമവുമായി ബന്ധപ്പെടുത്താനുള്ള തെളിവുകളൊന്നും ലഭിച്ചില്ല. കനക നഗർ വഴിയുള്ള സ്ഥിരം യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ച് പരിശോധിക്കുന്ന പൊലീസിപ്പോൾ രാത്രിയിൽ കനക നഗർ റോഡിൽ വാഹന പരിശോധനയും ശക്തമാക്കി.ഫെബ്രുവരി 3 ന് രാത്രി 11.45 ഓടെ മ്യൂസിയം കനക നഗർ റോഡിലായിരുന്നു സംഭവം.

മ്യൂസിയത്തെ പരിപാടിയിൽ പങ്കെടുത്തശേഷം

തമ്പാനൂരിലെ താമസസ്ഥലത്തേക്ക് പോകാൻ കനകനഗർ റോഡിലെ ഗേറ്റിൽ നിന്ന് പ്രധാന കവാടത്തിലേക്ക് പൊലീസ് സ്റ്റേഷന് സമീപത്തെ വഴിയിലൂടെ നടന്നുവരുമ്പോഴാണ് തൃശൂർ സ്വദേശിനി ആക്രമണത്തിനിരയായത്. ഒപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകൾ അൽപ്പം മുന്നിലായിരുന്നു. എതിർദിശയിൽ നിന്നുവന്ന അക്രമികൾ ബൈക്കിന്റെ ലൈറ്റ് ഓഫാക്കി അടുത്തെത്തിയശേഷം ഉപദ്രവിക്കുകയായിരുന്നു. ഇവർ നിലവിളിച്ചതോടെ തൊട്ടുമുന്നിലായിരുന്നവർ ഓടിയെത്തുകയും അക്രമി സംഘം കനക നഗർ ഭാഗത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു.

സ്ത്രീകൾക്ക് മാനഹാനി വരത്തക്കവിധം ദേഹോപദ്രവമേൽപ്പിക്കൽ(ഐ.പി.സി 354, ഭീഷണിപ്പെടുത്തൽ (ഐ.പി.സി 509 )വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കമ്മിഷണറുടെ മേൽനോട്ടത്തിൽ മ്യൂസിയം സി.ഐ മഞ്ജുലാലിന്റെ നേതൃത്വത്തിൽ ഷാഡോ പൊലീസുൾപ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണചുമതല. കാമറ ദൃശ്യങ്ങൾക്ക് തെളിച്ചമില്ലാത്ത സാഹചര്യത്തിൽ രേഖാചിത്രം തയ്യാറാക്കാൻ പ്രതികളുടെ രൂപ സാദൃശ്യമോ സൂചനകളോ അദ്ധ്യാപികയ്‌ക്കോ ഒപ്പമുണ്ടായിരുന്നവർക്കോ വ്യക്തമല്ലാത്തതും അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. മറ്റ് മാർഗങ്ങളിലൂടെ അന്വേഷണം തുടർന്നുവരികയാണെന്നും പ്രതികളെ കണ്ടെത്താനാകുമെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.