മാന്നാർ: ലഹരിക്കു വേണ്ടി ദുരുപയോഗിക്കുന്ന നൈട്രോസെപാം ഗുളികകളുമായി കാപ്പ പ്രതി ഉൾപ്പടെ രണ്ടു പേർ മാന്നാർ പൊലീസിന്റെ പിടിയിലായി. ആലപ്പുഴ കൈതവന സനാതനപുരം പടൂർ വീട്ടിൽ ജിതിൻ ലാൽ (ജിത്തു- 22), പഴവീട് ചാക്കുപറമ്പ് വീട്ടിൽ അനന്ദു അരവിന്ദ് (കണ്ണൻ- 24) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ സൗത്ത്, പുന്നപ്ര പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും. അനന്ദു അരവിന്ദ് കാപ്പ കേസിൽ ശിക്ഷ അനുഭവിച്ച ശേഷം രണ്ട് മാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്.
ബുധനാഴ്ച വൈകിട്ട് മാന്നാർ ആലുംമൂട് ജംഗ്ഷന് സമീപം പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ നമ്പർ ഇല്ലാത്ത ബൈക്ക് തടഞ്ഞു നിറുത്തി. സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 86 നൈട്രോസെപാം ഗുളികകൾ കണ്ടെത്തി. മാനസിക അസ്വാസ്ഥ്യങ്ങൾക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ലഭിക്കുന്ന ഗുളികയായ നൈട്രോസെപാം ഡോക്ടറുടെ വ്യാജ കുറിപ്പ് ഉണ്ടാക്കിയാണ് പ്രതികൾ വാങ്ങിയത്. ജില്ലയിലെ പുതിയ മെഡിക്കൽ സ്റ്റോറുകൾ കണ്ടെത്തിയാണ് ഈ ഗുളികകൾ പ്രതികൾ വാങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴ നഗരത്തിലെ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നും പൊലീസ് പറഞ്ഞു.
മാന്നാർ പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സി.എസ്. അഭിരാം, ജോൺ തോമസ്, ശ്രീകുമാർ, അഡിഷണൽ എസ്.ഐ ബിന്ദു, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, സിദ്ദിക്ക് ഉൽ അക്ബർ, ഹരിപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |