കാട്ടാക്കട: അമിത ലോഡുമായി ടിപ്പറുകൾ പായുമ്പോൾ ജീവനിൽ ഭയന്ന് പ്രദേശവാസികൾ. എല്ലാ ദിവസവും പുലർച്ചെ മുതൽ ചീറിപ്പായുന്ന ടിപ്പർ ലോറികൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ ഏറെയാണ്.
ടിപ്പർ ലോറിക്കാരുടെ അമിത പാച്ചിലിൽ പ്രഭാത സവാരിക്കാരാണ് കൂടുതലും ഇരയാകുന്നത്. ഒരുവിഭാഗം ഡ്രൈവർമാർ ലഹരിയിൽ ലോറിയിൽ അമിത ലോഡുമായി പോകുന്നതാണ് കൂടുതലും ടിപ്പർ ലോറികൾ അപകടത്തിൽപ്പെടാനുള്ള പ്രധാന കാരണം.
അനധികൃത പാറമടകളിൽ നിന്ന് പാസില്ലാതെ അമിത ലോഡ് കരിങ്കല്ലുകളുമായി പോകുന്ന ലോറികളെ നിയന്ത്രിക്കേണ്ടവർ ഇതൊന്നും ശ്രദ്ധിക്കുന്നതുപോലുമില്ല. ദുരന്തങ്ങൾ നടക്കുമ്പോൾ മാത്രം പരിശോധനകളുമായെത്തുന്നവർ വന്നതുപോലെ തന്നെ പരിശോധനകൾ മതിയാക്കും.
രാവിലേയും വൈകുന്നേരങ്ങളിലും സ്കൂൾ കോളേജ് സമയങ്ങളിൽ ദിവസവും നൂറുകണക്കിന് ലോറികളാണ് അപകടകരമായ രീതിയിൽ റോഡുകളിലേക്കെത്തുന്നത്.ഈ സമയങ്ങളിൽ പോലും പൊലീസ് ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
അമിത വേഗത പ്രശ്നം
മണ്ണിടിച്ച് മാറ്റുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ മാറ്റിയതോടെ മണ്ണുമായി ചീറിപ്പായുന്ന ലോറികളുടെ എണ്ണവും കൂടിവരുന്നു. കരിങ്കല്ലും മണലും കയറ്റി പോകുന്ന ലോറികൾ അമിത വേഗതയും കാതടപ്പിക്കുന്ന ഹോണുകളും മുഴക്കി റോഡിലൂടെ പായുമ്പോൾ വരുത്തുന്ന അപകടങ്ങൾ നിരവധിയാണ്. പരിക്കേൽക്കുമ്പോൾ ധനസഹായം നൽകി പ്രതിഷേധക്കാരെയും പരാതിക്കാരെയും വായടപ്പിക്കും
പാറഖനനവും
മാറനല്ലൂർ,കാട്ടാക്കട,ആര്യനാട് പഞ്ചായത്തുകളിലെ ക്വാറികളിൽ നിന്ന് ദിവസവും നൂറുകണക്കിന് ലോഡ് പാറയാണ് പുറത്തേക്ക് പോകുന്നത്. എന്നാൽ രേഖകളിൽ ഇവിടെ നിന്നും ദിവസവും 50ൽ താഴെമാത്രം. ഖനനം നിയന്ത്രിക്കേണ്ടവർ തന്നെ ഒത്താശചെയ്താണ് പാറഖനനം സജീവമായത്.
അമിത ലോഡുമായി ഗ്രാമീണ റോഡുകളിലൂടെ പായുന്ന ടിപ്പറുകൾ ജനങ്ങൾക്ക് ഭീഷണിയാണ്.തിരക്കുള്ള രാവിലെയും വൈകിട്ടും റോഡിൽ ടിപ്പറുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും ഈ സമയത്തിന് മുൻപും അതിനുശേഷവും റോഡിലൂടെ ടിപ്പറുകളുടെ മത്സര ഓട്ടമാണ്.
ടി.പ്രഭാത് ചന്ദ്(സാമൂഹ്യ പ്രവർത്തകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |