വിതുര: കൊടിയവേനൽചൂടിന് ശമനമേകി കഴിഞ്ഞ ദിവസം പെയ്ത മഴയിലും വീശിയടിച്ച കാറ്റിലും ശക്തമായ ഇടിമിന്നലിലും വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ കനത്തനാശനഷ്ടം. മൂന്ന് ദിവസമായി മലയോരമേഖലയിൽ ഉച്ചതിരിഞ്ഞ് വേനൽ മഴപെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ആനപ്പാറയിൽ വീടിന് സമീപം നിന്നഫോറസ്റ്റിന്റെ പരിധിയിലുള്ള മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് വീടിന്റെ മതിലും മുൻവശവും തകർന്നു. കേരളകൗമുദി ആനപ്പാറ ഏജന്റ് പ്രസാദിന്റെ വീടിന്റെ മതിലും മുൻഭാഗവുമാണ് തകർന്നത്. കനത്ത നാശനഷ്ടമുണ്ട്. ആനപ്പാറ വയക്കഞ്ചിയിലാണ് സംഭവം. ആളപായമില്ല. ഫോറസ്റ്റിന്റെ പരിധിയിലുള്ള ഇവിടെ അനവധി മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട് കാറ്റത്തും മഴയത്തും മരങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞ് വീഴുക പതിവാണ്. ഇന്നലെ മരശിഖരം വൈദ്യുതിലൈനിൽ പതിച്ച് അഞ്ച് പോസ്റ്റുകൾ തകർന്നു. വൈദ്യുതിലൈനും പൊട്ടിവീണു. കഷ്ടിച്ചാണ് അപകടം ഒഴിവായത്. ഇവ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് അനവധി തവണ നാട്ടുകാർ പരാതികൾ നൽകിയിട്ടുണ്ട്. പ്രസാദ് പഞ്ചായത്തിലും വില്ലേജിലും പരാതിനൽകി.
കൃഷിനാശവും
വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ വ്യാപകകൃഷിനാശം. വാഴ, പച്ചക്കറി കൃഷികളാണ് കൂടുതലും നശിച്ചത്. റബർ എസ്റ്റേറ്റിലും വിളകളിലുമായി നൂറുകണക്കിന് റബർമരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. റബർകർഷകർക്ക് കനത്തനാശനഷ്ടമുണ്ട്.
വൈദ്യുതിമുടക്കം
വേനൽമഴ എത്തിയതോടെ വൈദ്യുതിമുടക്കവും മലയോരമേഖലയിൽ പതിവായി. മഴയും, കാറ്റും എത്തുന്നുതോടെ മണിക്കൂറുകളോളം വൈദ്യുതിവിതരണം നിലക്കും. കല്ലാർ,ആനപ്പാറ,പേപ്പാറ പൊൻമുടി,ബോണക്കാട് മേഖലകളിലാണ് വൈദ്യുതിവിതരണം തടസപ്പെടുന്നത്. ജീവനക്കാർ പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് മണിക്കൂറുകളോളം പണിപെട്ടാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |