SignIn
Kerala Kaumudi Online
Friday, 27 September 2024 3.49 PM IST

അമ്പൂരി ഗുണ്ടാ ആക്രമണം മൂന്നുപേർ അറസ്റ്റിൽ, ഒരാൾക്കായി തെരച്ചിൽ

Increase Font Size Decrease Font Size Print Page
vld-1

വെള്ളറട: അമ്പൂരി കണ്ണന്നൂരിൽ വാളുമായി നടുറോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വഴിയാത്രക്കാരെ തടഞ്ഞുനിറുത്തി ആക്രമിക്കുകയും വീട് തകർക്കുകയും ചെയ്ത നാലംഗസംഘത്തിൽ പിടിയിലാകാനുള്ള ഒരുപ്രതി തമിഴ്നാട്ടിലേക്ക് കടന്നതായി സൂചന. മലയിൻകീഴ് സ്വദേശി അഭിഷേക് (തക്കുടു- 24) ആണ് ഒളിവിൽപ്പോയത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി വെള്ളറട പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാത്രി 8നായിരുന്നു ആക്രമണം. അമ്പൂരിയിലെ കൺസ്യൂമർ ഫെഡ് മദ്യഷോപ്പ് അടച്ചു വീട്ടിലേക്ക് പോവുകയായിരുന്ന ജീവനക്കാരി വി.എൽ.സരിത, ഭർത്താവ് രതീഷ് എന്നിവർക്കുനേരെയാണ് പ്രതികൾ ആക്രമണം നടത്തിയത്. ഇതുചോദ്യം ചെയ്ത ആറുകാണി സ്വദേശി പാസ്റ്റർ അരുൾദാസ് (55) അക്രമികളുടെ വെട്ടേറ്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ആൻസ് ഗ്രാനും ദമ്പതികൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

പ്രതികളായ അമ്പൂരി കണ്ണന്നൂർ ആശ ഭവനിൽ അബിൻ റോയി (19),കാട്ടാക്കട പന്നിയോട് കുളവുപാറ ചരുവിള വീട്ടിൽ ജിത്തു എന്ന അഖിൽ ലാൽ (22) എന്നിവരെ ബുധനാഴ്ച രാത്രി തമിഴ്നാട് അതിർത്തിയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. സംഭവത്തിനുശേഷം തട്ടിയെടുത്ത ബൈക്കിൽ കളിയിക്കാവിളയ്ക്കു സമീപം മങ്കാടുള്ള ആയുർവേദ കേന്ദ്രത്തിലെത്തി ചികിത്സ തേടുന്നതിനിടയിലാണ് അബിനും അഖിലും പിടിയിലായത്. ഇവർക്കെതിരെ വധശ്രമം, സംഘം ചേർന്നുള്ള ആക്രമണം, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. അബിൻ റോയിയുടെ സഹോദരൻ ജിബിൻ റോയിയെ തമിഴ്നാട് ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചൊവ്വാഴ്ച രാത്രിതന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചിരുന്നു.വെള്ളറട, ബാലരാമപുരം, പൂജപ്പുര പൊലീസ് സ്റ്റേഷനുകളിലെ കവർച്ചാക്കേസുകളിൽ പ്രതിയാണ് അബിൻ റോയിയെന്ന് പൊലീസ് പറഞ്ഞു. കഞ്ചാവ് വില്പനക്കേസ് പ്രതിയാണ് അഖിൽ ലാൽ.

അഭിഷേകിന്റെ പേരിലും നിരവധി ക്രിമിനൽ കേസുകളുണ്ട്. മലയിൻകീഴ് പൊലീസ് കാപ്പ ചുമത്തി ഇയാളെ ജില്ലയ്ക്ക് പുറത്താക്കിയിരുന്നു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്ന് കസ്റ്റഡി അപേക്ഷ നൽകുമെന്ന് സി.ഐ പറഞ്ഞു.

നെയ്യാറ്റിൻകര ഡിവൈ.എസ്.പി അമ്മിണിക്കുട്ടൻ വെള്ളറട സി.ഐ ബാബുക്കുറുപ്പ്, വെള്ളറട എസ്.ഐ സുജിത് നായർ, ഗ്രേഡ് എസ്.ഐ അജിത്ത്, ഹെഡ് കോൺസ്റ്റബിൾമാരായ ദീപു, പ്രദീപ്, ഷൈജു, ഷൈൻ, അശ്വതി, ഷീബ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.