പാറശാല: ഉദിയൻകുളങ്ങര മുതൽ വട്ടവിള വരെയുള്ള പി.ഡബ്ലിയു.ഡി റോഡ് മറികടക്കാൻ മെയ് വഴക്കവും ഈശ്വരാധീനവും വേണം. കാരണം റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് വലിയവിള ജംഗ്‌ഷനിൽ റോഡിന് ഇരുവശത്തുമായി നിർമ്മിച്ച ഓടയുടെ നിർമ്മാണം വെളുക്കാൻ തേച്ചത് പാണ്ടായ പോലെയായി.
ഇവിടെ ജംഗ്‌ഷനിൽ റോഡിന് കുറുകെ ഇരുവശത്തേക്കുമായി തിരിയുന്ന ഭാഗത്ത് നിർമ്മിച്ചിട്ടുള്ള ഓടയും സമീപത്തുള്ള കുഴികളും താണ്ടുക എന്നതാണ് ഈ റോഡിലെ പ്രധാന കടമ്പ. പകൽ പോലും നടക്കാനാകാത്ത റോഡിലെ രാത്രി യത്രയുടെ കാര്യം പറയേ വേണ്ട. ഈ കുഴികളിൽ വീണ് ദിവസേന നിരവധി ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിലായിട്ടും നടപടി മാത്രമില്ല.
വട്ടവിള ഭാഗത്തെ റോഡിലെ ഈ കുഴികൾക്ക് പുറമെ ജലനിധി പദ്ധതിയുടെ ഭാഗമായി പൈപ്പ്‌ലൈനുകൾ സ്ഥപിക്കുന്നതിനായി റോഡിനിരുവശവും വെട്ടിപ്പൊളിച്ചത് യാത്രക്കാർക്ക് തീരാദുരിതമായി.
അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നെട്ടോട്ടം കാരണം തകർന്ന ഉദിയൻകുളങ്ങര-വട്ടവിള റോഡ് കഴിഞ്ഞ ഒരു വർഷത്തിലേറെയായിട്ടും നന്നാക്കാനായിട്ടില്ല. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നത്.
ഒരു കിലോമീറ്റർ എന്ന കടമ്പ
ഉദിയൻകുളങ്ങര നിന്നുള്ള റോഡ് ആരംഭിക്കുന്ന പത്ത് മീറ്റർ കോൺക്രീറ്റ് ചെയ്ത് നേരെയാക്കിയിട്ടുണ്ടെങ്കിലും വട്ടവിള ജംഗ്‌ഷൻ വരെയുള്ള ഒരു കിലോമീറ്റർ ദൂരമാണ് വാഹന യാത്രക്കാർക്ക് ഭീഷണിയായത്.വലിയവിള ജംഗ്‌ഷനും വട്ടവിള ജംഗ്‌ഷനുമാണ് കൂടുതൽ അപകടകരം. മേഖലയിൽ അപകടങ്ങളും ഗതാഗത തടസങ്ങളും പതിവായിട്ടും അധികൃതർ കണ്ണ് തുറക്കുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി.
വിദ്യാർത്ഥികൾക്കും ദുരിതം
വിവിധ സ്‌കൂളുകളിലേക്കായി ദിവസേന എത്തുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും സ്കൂൾ ബസിനും ഈ മേഖല കടക്കുക ബുദ്ധിമുട്ട് തന്നെയാണ്.കൂടാതെ പ്രദേശത്തെ ആരാധനാലയങ്ങളിലേക്ക് ദിവസേന എത്തുന്ന തീർത്ഥാടകരുടെ വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. മഴക്കാലമായതോടെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |