തിരുവനന്തപുരം: ആറ് വർഷം ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ച വലിയതുറ ഗവ. യു.പി സ്‌കൂളിന് പുതുജീവൻ. ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ടെക്‌നോളജീസും എൻ.ജി.ഒ ആയ കനലും ചേർന്ന് ഏഴുലക്ഷം രൂപ മുടക്കിയാണ് സ്കൂൾ നവീകരിച്ചത്. 2018ലെ ഓഖി ദുരന്തം മുതൽ തീരദേശവാസികളുടെ ദുരിതാശ്വാസ ക്യമ്പാണ് ഈ സ്‌കൂൾ. അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന ഇവിടം പുതിയ അദ്ധ്യയനവർഷത്തിൽ കുട്ടികളെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു. കടലാക്രമണങ്ങളിൽ ദുരിതമനുഭവിക്കുന്ന 120 കുടുംബങ്ങൾക്ക് ആശ്രയമായിരുന്ന സ്‌കൂളാണിത്. കെട്ടിടവും പരിസരവും അടിമുടി നവീകരിച്ചു.
ഗിഫ്റ്റ് എ ഡ്രീം
'ഗിഫ്റ്റ് എ ഡ്രീം" എന്ന പേരിട്ട പദ്ധതിയിലൂടെ കെട്ടിടം പുതുക്കി പെയിന്റ് ചെയ്ത് ഭംഗിയാക്കി. മാലിന്യം നീക്കി പച്ചക്കറി വിത്തുകൾ പാകി. ഫലവൃക്ഷങ്ങളും തണൽമരങ്ങളും നട്ടുപരിപാലിക്കുന്ന പദ്ധതിക്കും തുടക്കമായി. ആക്സിയ ടെക്‌നോളജീസിന്റെ സഹായത്തിൽ സ്മാർട്ട് സെമിനാർ ഹാളും ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്.
ഇരുന്നൂറോളം കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിൽ ക്യാമ്പായി മാറിയശേഷം വിദ്യാർത്ഥികളുടെ എണ്ണം 39 ആയി ചുരുങ്ങിയിരുന്നു. നവീകരണത്തെത്തുടർന്ന് ഇത് 85 ആയി വർദ്ധിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധത കൊണ്ട് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നതിന് ഉദാഹരണമാണ് ഈ സ്കൂളെന്ന് ആക്സിയ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സി.ഇ.ഒയുമായ ജിജിമോൻ ചന്ദ്രനും കനൽ ഇന്നൊവേഷൻസ് ചാരിറ്റബിൾ ട്രസ്റ്റ് ഡയറക്ടർ ആൻസൻ പി.ഡി.അലക്സാണ്ടറും പറഞ്ഞു. പ്രവേശനോത്സവത്തിന്റെ ഭാഗമായി എല്ലാ വിദ്യാർത്ഥികൾക്കും സ്‌കൂൾകിറ്റുകളും ആർട്ട് കിറ്റുകളും കുടയും ആക്സിയ ടെക്‌നോളജീസ് വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |