വിതുര: മഴ ശക്തി പ്രാപിച്ചതോടെ മലയോരമേഖലയിൽ വൈദ്യുതിമുടക്കം പതിവാകുന്നതായി പരാതി. വിതുര, തൊളിക്കോട് പഞ്ചായത്ത് പ്രദേശങ്ങളിലാണ് വൈദ്യുതിതടസം.
ചില മേഖലകളിൽ വോൾട്ടേജ് ക്ഷാമവുമുണ്ട്. വിതുര, തൊളിക്കോട് ഇലക്‌ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്.
വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടി,കല്ലാർ മേഖലകളിലാണ് കൂടുതൽ വൈദ്യുതി തടസം. മഴയത്ത് മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണ് വൈദ്യുതിലൈനുകൾ പൊട്ടിവീഴുകയും, പോസ്റ്റുകൾ നിലം പൊത്തുകയും ചെയ്യും. അനവധിതവണ കാട്ടാനകൾ പോസ്റ്റുകൾ തകർത്തിട്ടുമുണ്ട്.
കഴിഞ്ഞദിവസം മഴയിൽ വിതുര,കല്ലാർ മേഖലകളിൽ റോഡരികിൽ നിന്ന വൻമരങ്ങൾ കടപുഴകി വൈദ്യുതി ലൈനിൽ പതിച്ച് ലൈൻപൊട്ടി വീണ് മണിക്കൂറുകളോളം പൊൻമുടി നെടുമങ്ങാട് റൂട്ടിൽ ഗതാഗതം തടസപ്പെട്ടിരുന്നു. വിതുര ഇലക്‌ട്രിസിറ്റി ഓഫീസിലെ ജീവനക്കാർ മണിക്കൂറുകൾക്കു ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.
മരം വീണ് ഗതാഗതം തടസപ്പെട്ടു
കഴിഞ്ഞദിവസം വിതുര പൊൻമുടി റൂട്ടിൽ കല്ലാറിൽ റോഡരികിലെ മരം മഴയെ തുടർന്ന് നിലം പൊത്തി, വൈദ്യുതിലൈൻ തകർന്നു. ഇതോടെ പൊൻമുടി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ജീവനക്കാരും ഫയർഫോഴ്സും മരം മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതിവിതരണം പുനരാരംഭിച്ചു. കഴിഞ്ഞയാഴ്ചയും കല്ലാറിൽ റോഡരികിൽ നിന്ന മരം കടപുഴകിയിരുന്നു. മണലി, ചാത്തൻകോട്, കോട്ടിയത്തറ എന്നിവിടങ്ങളിലും മരം വൈദ്യുതിലൈനിൽ വീണിരുന്നു.
ജീവനക്കാർക്ക് ജോലിഭാരം
മഴ എത്തിയതോടെ മലയോരമേഖലയിലെ വൈദ്യുതിവകുപ്പ്-ഫയർഫോഴ്സ് ജീവനക്കാരുടെ ജോലിഭാരം ഇരട്ടിച്ചു. മഴയത്ത് മണിക്കൂറുകളോളം പ്രയത്നിച്ചാണ് ലൈനുകൾ നന്നാക്കി വൈദ്യുതി പുനഃസ്ഥാപിക്കുന്നത്. ഇതിനിടയിൽ വൈദ്യുതി മുടങ്ങിയതിന്റെ പഴിയും കേൾക്കണം. മഴയത്ത് മരങ്ങൾ ലൈനിൽ വീണാലുടൻ വിവരം അറിയിക്കണമെന്നും, തറയിൽ പൊട്ടിവീണ് കിടക്കുന്ന കമ്പികളിൽ സ്പർശിക്കരുതെന്നും വൈദ്യുതിവകുപ്പ് അറിയിച്ചു.
വിതുര തൊളിക്കോട് പഞ്ചായത്തുകളിലനുഭവപ്പെടുന്ന വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തരപരിഹാരം കാണണം. വൈദ്യുതിലൈനുകൾക്ക് മുകളിൽ നിൽക്കുന്ന മരച്ചില്ലകർ മുറിച്ചു മാറ്റണം. വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണം.സത്വരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |