മൂവാറ്റുപുഴ: ചിട്ടി പിടിക്കാൻ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഈടു നൽകിയ വസ്തു വ്യാജ ആധാരമുണ്ടാക്കി വില്പന നടത്തിയ സംഭവത്തിൽ സ്ഥലമുടമ ഉൾപ്പെടെ ആറുപേർക്കെതിരേ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ ആരക്കുഴ കാവുംചിറ വീട്ടിൽ കെ.പി അനിൽ (50), ഭാര്യ അമ്പിളി (45), വൈക്കം മുളംകുളം വാഴനിൽക്കും പുരയിടത്തിൽ അശോക്കുമാർ (46), വാഴനിൽക്കും പുരയിടത്തിൽ ബാബു വിജയനാഥ് (48), ആധാരമെഴുത്തുകാരൻ അജിത്കുമാർ, മൂവാറ്റുപുഴയിലെ മുൻ സബ് രജിസ്ട്രാർ എന്നിവർക്കെതിരെയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.
ശ്രീഗോകുലം ചിറ്റ്സ് ആൻഡ് ഫിനാസൻസ് കമ്പനിക്കുവേണ്ടി കൂത്താട്ടുകുളം ശാഖാ മാനേജർ സുധീർ എ.വി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശ്രീഗോകുലം ചിറ്റ്സ് കൂത്താട്ടുകുളം ശാഖയിൽ 2011ൽ കെ.പി അനിൽ 1.10 കോടി രൂപയുടെ ചിട്ടി ചേർന്നിരുന്നു. അമ്പിളിയാണ് ജാമ്യംനിന്നത്. ചിട്ടി ലേലംപിടിച്ച് 82,49,200 രൂപ അനിൽ കൈപ്പറ്റി. വ്യവസ്ഥപ്രകാരം അനിലിന്റെ പേരിലുള്ള ആരക്കുഴ വില്ലേജിലെ വസ്തുവിന്റെ ഒറിജിനൽ ആധാരവും മുന്നാധാരവും ബോണ്ടും ചെക്കും നൽകിയിരുന്നു. ചിട്ടിക്കുടിശിക അടച്ചില്ലെന്നും ഈടായി നൽകിയ വസ്തു വ്യാജരേഖ ഉണ്ടാക്കി അശോക്കുമാറിനും ബാബു വിജയനാഥിനും തീറെഴുതി നൽകി ശ്രീഗോകുലം ചിറ്റ്സിനെ വഞ്ചിച്ചെന്നുമാണ് കേസ്. വ്യാജരേഖ സൃഷ്ടിക്കാൻ കൂട്ടുനിന്നതിനാണ് അന്നത്തെ മൂവാറ്റുപഴ സബ് രജിസ്ട്രാർക്കെതിരെയും ആധാരം എഴുത്തുകാരനെതിരെയും കേസെടുത്തത്. പുത്തൻകുരിശ് ഡിവൈ.എസ്.പി അജയനാഥിന്റെ മേൽനോട്ടത്തിൽ കൂത്താട്ടുകളും എസ്.എച്ച്.ഒ സുനീഷ് തങ്കച്ചനാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |