തിരുവനന്തപുരം: നഗരത്തിൽ പൊലീസിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി 7.30 മുതൽ കടകൾ അടപ്പിച്ചു. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ 7.30ന് തന്നെ അടയ്‌ക്കണമെന്ന് ഡി.സി.പി വൈഭവ് സക്‌സേന നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി. പേരൂർക്കടയിൽ ഉൾപ്പെടെ ഇന്നലെ ഡി.സി.പി പരിശോധനയ്‌ക്ക് എത്തിയിരുന്നു. അവിടെവച്ചാണ് നിർദ്ദേശം നൽകിയത്. എന്നാൽ രാത്രി കർഫ്യൂ തുടങ്ങുന്നത് ഒമ്പത് മണിക്കാണ് എന്നിരിക്കെ കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള സ്ഥലങ്ങളിലും കടകൾ അടയ്ക്കണമെന്ന നിർദ്ദേശം സർക്കാർ തീരുമാനത്തിന് വിരുദ്ധമാണെന്ന് ആരോപണം ഉയർന്നതോടെ സംഭവം വിവാദമായി. അതിനിടെ ഡി.സി.പിയുടെ പരാമർശത്തിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ് ജില്ലാ കളക്ടറെ അതൃപ്‌തി അറിയിച്ചെന്ന വാർത്ത വന്നെങ്കിലും കളക്ടറുടെ ഓഫീസ് ഇത് നിഷേധിച്ചു. ഇക്കാര്യത്തിൽ കളക്ടറുടെ ഓഫീസിന്റെ ഭാഗത്ത് നിന്നും ഡി.സി.പിയുടെ പരാമർശനത്തിന് സമാനമായ നിർദ്ദേശമാണുണ്ടായത്.
ഇന്നലെ വൈകിട്ട് പേരൂർക്കട, തിരുമല, ഇൗസ്റ്റ് ഫോർട്ട് എന്നിവിടങ്ങളിലാണ് ഡി.സി.പി നേരിട്ട് പരിശോധനയ്‌ക്കെത്തിയത്. ജില്ലയിലും ഇന്നലെ വ്യാപക പരിശോധന നടന്നു. കൊവിഡ് നിയന്ത്രണം ലംഘിച്ച 837 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 318 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാത്തതിന് 517 പേരിൽ നിന്നും 2.58 ലക്ഷം രൂപ പിഴ ഈടാക്കി. മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ സർവീസ് നടത്തിയ രണ്ട് വാഹനങ്ങൾക്കെതിരെയും ഇന്നലെ നിയമനടപടി സ്വീകരിച്ചു. ശരിയായ രീതിയിൽ സുരക്ഷാ മുൻകരുതലെടുക്കാത്ത 4379 പേരെ താക്കീത് നൽകി വിട്ടയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |