പിഴയിട്ടും താക്കീത് നൽകിയും അയവില്ലാതെ പരിശോധന
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് രണ്ടാം ദിനവും സഹകരണം തുടർന്ന് പൊതുജനം. ഇന്നലെ നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ തിരുവനന്തപുരത്ത് കർശന പൊലീസ് പരിശോധനയും സജ്ജമാക്കിയിരുന്നു. നഗരത്തിലെ പ്രധാന മാർക്കറ്റുകളായ ചാല, പാളയം, മണക്കാട് എന്നിവിടങ്ങളിൽ അത്യാവശ്യ കടകൾ മാത്രമാണ് പ്രവർത്തിച്ചത്. തുണി, സ്വർണം, കെട്ടിടനിർമാണ സാധനങ്ങൾ തുടങ്ങിയ വിൽക്കുന്ന വൻകിട സ്ഥാപനങ്ങളെല്ലാം അടഞ്ഞ് കിടന്നു. ചന്തകളിലെ മത്സ്യ, പച്ചക്കറിക്കച്ചവടങ്ങൾ മുടങ്ങിയില്ല. അനാവശ്യമായി യാത്ര ചെയ്യുന്നവരെ കണ്ടെത്താനായി ജംഗ്ഷനികൾ കേന്ദ്രീകരിച്ച് പൊലീസ് നിലയുറപ്പിച്ചിരുന്നു. സ്വകാര്യ വാഹനങ്ങളെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. 50 ശതമാനം കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തിയെങ്കിലും യാത്രക്കാർ പരിമിതമായിരുന്നു ഓട്ടോറിക്ഷ, ടാക്സി സർവീസുകൾ തീർത്തും നാമമാത്രമായിരുന്നു. ഹയർ സെക്കൻഡറി പരീക്ഷയില്ലാതിരുന്നത് നിരത്തുകളിൽ വീണ്ടും തിരക്ക് കുറച്ചു. ജില്ലാ അതിർത്തികളായ കടമ്പാട്ടുകോണം, തട്ടത്തുമല, മടത്തറ, പാറശാല തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ചാകും ആരാധനയെന്ന് കെ.സി.ബി.സിയും യാക്കോബായ സഭയും മാർത്തോമ സഭയും പ്രഖ്യാപിച്ചിരുന്നതോടെ ആരാധനാലയങ്ങളിലും ആളുകൾ കുറവായിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്ന് പിഴയീടാക്കുകയും കേസെടുക്കുകയും ചെയ്തു. ഞായറാഴ്ചയായതിനാൽ വിവാഹാവശ്യത്തിനായിരുന്നു വാഹനങ്ങൾ കൂടുതലും നിരത്തിലിറങ്ങിയത്. ക്ഷണപത്രത്തിലെ തീയതിയടക്കം കൃത്യമായി പരിശോധിച്ച ശേഷമാണ് വാഹനങ്ങൾ കടത്തിവിട്ടത്. വിവാഹാവശ്യത്തിന് പോകുന്ന ബസുകളിൽ ആളുകൾ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. പലയിടത്തും അനാവശ്യമായി പുറത്തിറങ്ങിയവരുടെ വാഹനങ്ങൾ പിടിച്ചുവയ്ക്കുകയും കേസെടുക്കുകയും ചെയ്‌തു. നാലുപേരിൽ കൂടുതൽ സഞ്ചരിച്ച കാറുകളും തടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |