തിരുവനന്തപുരം:ശനിയും ഞായർ ദിവസങ്ങളിലെ ലോക്ക് ഡൗണിനു സമാനമായ കടുത്ത നിയന്ത്രണത്തിനു ശേഷം ഇന്നലെ ജനം കൂടുതലായി നഗരത്തിലിറങ്ങി.നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം ഇന്നലെ ജനത്തിരക്ക് അനുഭവപ്പെട്ടു. രണ്ട് ദിവസത്തെ നിയന്ത്രണത്തിനുശേഷം നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഇന്നലെ തുറന്ന് പ്രവർത്തിച്ചിരുന്നു. പ്രധാനമായും മാളുകൾ, ഇറച്ചിക്കട, മത്സ്യ വിപണന കേന്ദ്രം എന്നിവിടങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടു. നഗരത്തിലെ ബിവറേജ് ഔട്ട്ലെറ്റുകളിലും ബാറിലും പതിവിൽക്കവിഞ്ഞ തിരക്കായിരുന്നു.നിരത്തുകളിൽ വാഹനങ്ങളും കൂടുതലായിരുന്നു.എന്നാൽ നഗരപരിധിയിലെ കെ.എസ്.ആർ.ടി.സി ബസുകളിലും തിരക്ക് കുറവായിരുന്നു. മ്യൂസിയം,മൃഗശാല,കോവളം എന്നിവിടങ്ങളിൽ സാധാരണ രീതിയിലെ തിരക്കും അനുഭവപ്പെട്ടു.
പൊലീസ് പരിശോധന നടത്തി
നഗരത്തിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡി.സി.പി വൈഭവ് സക്സേന നഗരത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകി.സിറ്റി പൊലീസിന്റെ പരിധിയിൽപ്പെടുന്ന പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും നിരീക്ഷണവും പരിശോധനയും കർശനമാക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഡോ.വൈഭവ് സക്‌സേന അറിയിച്ചു.നഗരത്തിലെ എല്ലായിടത്തും പൊലീസ് നിരീക്ഷണമുണ്ടായിരിക്കും. കെ.9 സ്വകാഡ്,ഫ്ളയിംഗ് സ്വകാഡ്,ഹൈവേ പട്രോൾ,ബൈപ്പാസ് ബീക്കൺസ് എന്നീ വിഭാഗങ്ങളും പരിശോധനയ്ക്കുണ്ടാകും. കഴക്കൂട്ടം വെട്ടുറോഡ്,കോവളം ബൈപ്പാസ്,പേരൂർക്കട എന്നീ നഗരങ്ങളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിലും കർശന പരിശോധനയുണ്ടാകും.
നഗരസഭ പരിശോധന
നഗരസഭയുടെ ആരോഗ്യവിഭാഗവും ഇന്നലെ നഗരത്തിലെ വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി.ജെ.എച്ച.ഐമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കൂടാതെ കൊവിഡ് ബോധവത്കരണ അനൗൺസ്‌മെന്റും നടത്തി.നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച പല വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |