തിരുവനന്തപുരം:കൊവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് പൊലീസ് പരിശോധന കർശനമാക്കി. ബുധനാഴ്ച രാവിലെ ആറു മുതൽ തന്നെ ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷൻ പരിധികളിലും വാഹന പരിശോധന ആരംഭിച്ചിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസ് മേധാവിയുടെ ഉത്തരവുണ്ടായിരുന്നു.ആൾക്കൂട്ടം അടക്കമുള്ള മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടാൽ അതത് എസ്.എച്ച്.ഒമാർക്കാണ് ഉത്തരവാദിത്വമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾ കടുപ്പിച്ചത്. മൂന്നിലധികം ആൾക്കാർ കൂടിയ കട ഉടമകളിൽ നിന്ന് പിഴയീടാക്കി. പേട്ടയിലടക്കം ഇത്തരം നടപടികൾക്കെതിരെ വ്യാപാരികൾ പ്രതിഷേധിച്ചു. ഏഴരവരെയാണ് കച്ചവടം നടത്താൻ അനുവദിക്കുന്നതെന്നും ഇതിനിടെ കടയിൽ വരുന്നവരെ എങ്ങനെ തടയാൻ കഴിയുമെന്നും അവർ ചോദിച്ചു.
ബുധനാഴ്ച നടന്ന പരിശോധനയിൽ തിരുവനന്തപുരം നഗരത്തിൽ വിലക്ക് ലംഘനം നടത്തിയതിന് 1757 കേസുകളാണ് രജിസ്റ്റർ ചെയ്തത്.183 പേരെ അറസ്റ്റ് ചെയ്യുകയും ആറ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ജില്ലാ റൂറൽ മേഖലയിൽ 82 കേസെടുക്കുകയും 42 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.ഓട്ടോറിക്ഷ,ടാക്സി, ബസുകൾ എന്നിവയിലും പരിശോധന നടന്നു. കൊവിഡ് നിർദ്ദേശങ്ങളനുസരിച്ച് മുൻഭാഗവും പിൻഭാഗവും തമ്മിൽ തിരിക്കാത്ത വാഹനങ്ങൾക്കെതിരെയും നടപടിയെടുത്തു. പൊതു വാഹനങ്ങളിലെ യാത്രക്കാരോടും വിവരങ്ങൾ ചോദിച്ച ശേഷമാണ് യാത്ര തുടരാനനുവദിച്ചത്. ജില്ലയിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം പൊലീസിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മൈക്ക് അനൗൺസ്‌മെന്റുകൾ നടത്തുന്നുണ്ട്. യാത്രക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസ് മാത്രമാണ് നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഡി.സി.പി വൈഭവ് സക്‌സേന പറഞ്ഞു. യാത്ര ചെയ്യുന്നവർ ആവശ്യം തെളിയിക്കുന്ന രേഖകൾ കൈയിൽ കരുതണം. ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് ധരിച്ചിരിക്കണമെന്നും പൊലീസ് അറിയിച്ചു. നഗരത്തിൽ നാല്പതോളം കേന്ദ്രങ്ങളിലാണ് വാഹന പരിശോധന നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |