തിരുവനന്തപുരം: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായി ജനങ്ങൾ തിക്കും തിരക്കും കൂട്ടിയിരുന്ന മാസ് വാക്സിനേഷൻ ക്യാമ്പായ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ സ്ഥിതിഗതികൾ ശാന്തമായി. ഇന്നലെ രണ്ടാം ഡോസ് എടുക്കുന്നവരുടെ സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും നിയന്ത്രണ വിധേയമായാണ് വാക്സിനേഷൻ നടന്നത്. പൊലീസിന്റെയും ടാസ്ക് ഫോഴ്സ് വോളന്റിയർമാരുടേയും കാര്യക്ഷമമായ ഇടപെടലാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഓൺലൈനായി ബുക്ക് ചെയ്തവർ നിശ്ചിത സമയത്തുതന്നെ എത്തിയതിനാൽ സ്റ്റേഡിയത്തിന് പുറത്ത് വലിയ ക്യൂവും ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ എത്തിയവർക്ക് 45 മിനിട്ടിനുള്ളിൽ വാക്സിനേഷൻ എടുത്തു മടങ്ങാൻ സാധിച്ചു. രാവിലെ 10ന് ആരംഭിച്ച വാക്സിൻ വിതരണം വൈകിട്ട് 6.45ന് അവസാനിച്ചു. മണിക്കൂറിൽ 500 പേർ വാക്സിനേഷൻ എടുത്ത് മടങ്ങുന്നുണ്ട്. പ്രായമായവരുമായി എത്തുന്ന വാഹനങ്ങൾ ഗേറ്റിനടുത്ത് തന്നെ നിറുത്തി വീൽചെയറിൽ അകത്തേക്ക് എത്തിക്കാനും കുത്തിവയ്പ് കഴിഞ്ഞ് വാഹനത്തിൽ കയറ്റാനുമെല്ലാം പ്രത്യേകം ടാസ്ക് ഫോഴ്സ് വോളന്റിയർമാരുണ്ട്. നിലവിൽ അകത്തുണ്ടായിരുന്ന 11 കൗണ്ടർ സ്പോട്ട് രജിസ്ട്രേഷനായി 15 ആക്കി ഉയർത്തിയിട്ടുണ്ട്. 3000 പേരാണ് ഓൺലൈൻ രജിസ്ട്രേഷൻ വഴി ഇന്നലെ വാക്സിനെടുത്തത്. ജനങ്ങൾ വാക്സിനേഷനോട് സഹകരിക്കുന്നുണ്ടെന്നും തുടർന്നും ഈ സഹകരണം ഉണ്ടാകണമെന്നും ജില്ലാ ആരോഗ്യവകുപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |