മലപ്പുറം: ജില്ലയിൽ കൊവിഡ് പരിശോധനയ്ക്കുള്ള ആന്റിജൻ കിറ്റുകൾക്ക് ക്ഷാമം. രോഗ വ്യാപന തീവ്രതയ്ക്ക് പിന്നാലെ കൂട്ട പരിശോധനകൾ വർദ്ധിപ്പിച്ചതോടെയാണ് കിറ്റുകൾക്ക് ക്ഷാമം നേരിട്ടത്. കിറ്റുകൾ തീർന്നതോടെ രണ്ടുദിവസമായി പലയിടങ്ങളിലും ആർ.ടി.പി.സി.ആർ പരിശോധന മാത്രമാണ് നടത്തുന്നത്. ആർ.ടി.പി.സി.ആർ കിറ്റുകളും മതിയായ അളവിലില്ല.
രോഗികൾ ഏറെയുള്ള പഞ്ചായത്ത് പരിധികളിലെ സർക്കാർ ആശുപത്രികളിലാണ് കിറ്റുകളുടെ ക്ഷാമം രൂക്ഷം. രോഗികളുടെ വർദ്ധനവിന് പിന്നാലെ രാവിലെ 9.30 മുതൽ 12.30 വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ 4.30 വരെയുമായി രണ്ട് ഷിഫ്റ്റുകളായാണ് കൊവിഡ് പരിശോധന നടത്തുന്നത്. ചിലയിടങ്ങളിൽ രാവിലെ മാത്രമേ പരിശോധനയുള്ളൂ. ചൊവ്വാഴ്ച്ച രാവിലെയോടെ തന്നെ പല കേന്ദ്രങ്ങളിലും ആന്റിജൻ കിറ്റുകൾ തീർന്നിട്ടുണ്ട്. കൊവിഡ് പോസിറ്റീവായി രണ്ടാഴ്ച്ചയ്ക്ക് ശേഷം പരിശോധനയ്ക്ക് വരുന്നവരാണ് ആന്റിജനെ പ്രധാനമായും ആശ്രയിക്കുന്നത്. കൊവിഡ് ബാധിച്ചവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ വരുന്ന രോഗലക്ഷണമുള്ളവർക്കും ആന്റിജൻ ടെസ്റ്റ് നടത്തിയിരുന്നു. പരിശോധനയ്ക്കായി ആശുപത്രികളിലെത്തിയവർ നിരാശരായി മടങ്ങേണ്ടി വരുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ 300 രൂപയാണ് ഫീസായി ഈടാക്കുന്നത്. രോഗികളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചതോടെ കൊവിഡ് പോസിറ്റീവായി പത്ത് ദിവസത്തിന് ശേഷം മറ്റ് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിൽ വീണ്ടും കൊവിഡ് പരിശോധന നടത്തേണ്ട എന്നാണ് ആരോഗ്യവകുപ്പിൻറെ പുതിയ തീരുമാനം. പിന്നീട് നിശ്ചിത സമയപരിധി വരെ വീടുകളിൽ ക്വാറന്റൈനിൽ കഴിയണം.
വേണം കൂടുതൽ കിറ്റുകൾ
കൊവിഡ് രോഗികൾ ഏറെയുള്ള പഞ്ചായത്ത് പരിധികളിലെ സി.എച്ച്.സികളിൽ മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ളവർക്കും പരിശോധന സൗകര്യം ഒരുക്കിയിരുന്നെങ്കിൽ ആന്റിജൻ, ആർ.ടി.പി.സി.ആർ കിറ്റുകളുടെ കുറവോടെ അതത് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മാത്രമായി പരിശോധന ചുരുക്കി.
വരുംദിവസങ്ങളിൽ കൂടുതൽ കിറ്റുകൾ ലഭിച്ചില്ലെങ്കിൽ പരിശോധന അവതാളത്തിലാവും.
നിലവിൽ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്കുള്ള എമർജൻസി ആന്റിജൻ കിറ്റുകളാണ് പലയിടങ്ങളിലുമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |