തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൈക്കാട് ശാന്തികവാടം നവീകരിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മേയർ ആര്യാ രാജേന്ദ്രനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം. സംഭവം വിവാദമായതോടെ മണിക്കൂറുകൾക്കുള്ളിൽ മേയർ പോസ്റ്റ് പിൻവലിച്ചു.
'രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ തൈക്കാട് ശാന്തികവാടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ച ആധുനിക ഗ്യാസ് ശ്‌മശാനം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ ശാന്തികവാടത്തിൽ വൈദ്യുതി, ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനുള്ളത് ', ഇതായിരുന്നു ഫേസ്ബുക്ക്പോസ്റ്റ്. ഉദ്ഘാടനത്തിന്റെ ഫോട്ടോയും പങ്കുവച്ചു.
രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിനിടെ ഗ്യാസ് ശ്‌മശാനം പൂർത്തിയാക്കുന്നത് എന്തിനെന്ന് ചോദിച്ചുള്ള കമന്റുകളും പിന്നാലെയെത്തി. വാക്‌സിൻ കൊടുക്കാതെ ശവസംസ്‌കാരത്തിനുള്ള സംവിധാനം ഒരുക്കുകയാണോ തുടങ്ങിയ ചോദ്യങ്ങളും ഉയർന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ട്രോൾ പേജുകളിൽ നിറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |