തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായി ഇന്നലെ മുതൽ ആരംഭിച്ച ലോക്ക് ഡൗണിനു സമാനമായ കർശനനിയന്ത്രണത്തിന് ജനം പിന്തുണ നൽകി. ശനി, ഞായർ ദിവസങ്ങളേക്കാൾ കർശനമായ നിയന്ത്രണങ്ങളാണ് ഇപ്പോഴുള്ളത്. ഞായർ വരെ ഇത് തുടരും.
ആദ്യ ദിനത്തിൽ ജില്ലയിൽ പൊലീസ് വ്യാപക പരിശോധന നടത്തി. അനാവശ്യ യാത്രകൾക്കായി നിരത്തിലിറങ്ങിയവരെ പൊലിസ് വിരട്ടി. രാവിലെ മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ആരംഭിച്ചു. യാത്രാരേഖകളും തിരിച്ചറിയൽ കാർഡുകളും പരിശോധിച്ച് അത്യാവശ്യക്കാരെ മാത്രമാണ് തുടർ യാത്രയ്ക്ക് അനുവദിച്ചത്. അനാവശ്യമായി റോഡിലിറങ്ങിയവർക്ക് പിഴയും ചുമത്തി. എന്നാൽ ചില സ്ഥലങ്ങളിൽ കൂലിപ്പണിക്കും വീട്ടുജോലിക്കും പോയവരെ പൊലീസ് തടഞ്ഞതായും വിരട്ടി തിരിച്ചയച്ചെന്നും പരാതിയുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് പൊലീസിന് ആഭ്യന്തരവകുപ്പ് നിർദ്ദേശം നൽകി. തുറന്നുപ്രവർത്തിച്ച കടകളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്നും പൊലീസ് ഉറപ്പുവരുത്തി.
ജില്ലാ അതിർത്തികളിലും നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങളിലും കർശന പരിശോധനയുണ്ടായിരുന്നു. കുണ്ടമൺകടവ്, മങ്കാട്ടുകടവ്, പൂജപ്പുര, സ്റ്റാച്യു, പി.എം.ജി, പേരൂർക്കട, വഴയില തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. മെഡിക്കൽ സ്റ്റോറുകൾ, പലചരക്ക് കടകൾ, പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, പാൽ, മത്സ്യം, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ, വാഹന വർക്ക്‌ഷോപ്പുകൾ, സർവീസ് സെന്ററുകൾ തുടങ്ങിയവയ്ക്കായിരുന്നു തുറന്ന് പ്രവർത്തിക്കാൻ അനുമതി. ബാങ്കുകളുടെ പ്രവർത്തനം ഉച്ചയ്ക്ക് ഒന്നുവരെയായി ചുരുക്കിയതിനാൽ ചിലയിടങ്ങളിൽ തിരക്കുണ്ടായി.സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ അനുവദിച്ച ജീവനക്കാരുമായി പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |