വർക്കല: നാട്ടിൻപുറങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്ന ആലകൾ പുതുതലമുറയ്‌ക്ക് കൗതുകക്കാഴ്ചയാകുന്നു. ചുട്ടുപഴുത്ത ഇരുമ്പിൽ കൂടംപതിക്കുന്ന ശബ്ദം ഇന്ന് നാട്ടിൻപുറങ്ങളിൽ വിരളമാണ്. വർക്കല നഗരസഭ ഉൾപ്പെടെ ഇടവ, ഇലകമൺ, ചെമ്മരുതി, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, വെട്ടൂർ, എന്നീ ഗ്രാമപഞ്ചായത്തുകളിൽ നിരവധി ആലകളാണ് മുമ്പ് പ്രവർത്തിച്ചിരുന്നത്. ആലയുടെ ചൂടിൽ ആയുധങ്ങൾ മൂർച്ചകൂട്ടുന്ന ഇവർ കൊവിഡിന്റെ ദൈർഘ്യം കൂടുന്തോറും ഏറെ വലയുകയാണ്. അസംസ്‌കൃത വസ്തുക്കളുടെ വിലവർദ്ധനയും ക്ഷാമവും കാരണം കൊല്ലപ്പണിക്കാർ നേരത്തെ തന്നെ കടുത്ത പ്രതിസന്ധിയിലായിരുന്നു. പിന്നാലെ ഇടിത്തീപോലെ കൊവിഡും, ഇരുമ്പ്, കരി എന്നിവയ്ക്കുണ്ടായ വിലക്കയറ്റവും ചിരട്ടയ്ക്കുള്ള ക്ഷാമവുമാണ് തിരിച്ചടിയായത്.
ആലകൾ നടത്തിയിരുന്നവരിൽ പലരും ഉപജീവനത്തിന് വഴിയില്ലാതായതോടെ മറ്റ് ജോലികൾ തേടി. പുതുതലമുറയിൽപ്പെട്ടവർ ജോലി ഏറ്റെടുക്കാനും മടിക്കുകയാണ്. ഒരു കാലത്ത് കൃഷിക്കാരും കൂലിത്തൊഴിലാളികളും പണിയായുധങ്ങൾ മൂർച്ച കൂട്ടാനും പാകപ്പെടുത്താനും ആലയ്ക്ക് മുന്നിൽ കാത്തുനിൽക്കുന്നതായിരുന്നു സ്ഥിതി. ഇപ്പോൾ രാവിലെ 6 മുതൽ വൈകിട്ട് വരെ ആലകളിൽ ഇരുന്നാൽ പണി ആയുധങ്ങൾ മൂർച്ച കൂട്ടാൻ ചുരുക്കം ആളുകൾ മാത്രമാണെത്തുന്നത്. കുലത്തൊഴിലെടുക്കുന്ന സമുദായത്തെ സർക്കാരുകൾ പരിഗണിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ത്രിതല പഞ്ചായത്തുകളും ജനപ്രതിനിധികളും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഈ സമൂഹം.
ചിരട്ടയ്ക്ക് വില കൂടി
-------------------------------------
നാട്ടിൻപുറങ്ങളിൽ കൊപ്ര സംസ്‌കരണം നിലയ്ക്കുകയും ഉരിച്ചതേങ്ങ അതേപടി മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിഅയയ്‌ക്കുകയും ചെയ്യുന്നതാണ് ചിരട്ടയ്‌ക്കും,ചിരട്ടക്കരിക്കും ക്ഷാമം നേരിടാൻ പ്രധാന കാരണം. ആദ്യകാലങ്ങളിൽ മരങ്ങൾ ചൂളവച്ച് അതിൽ നിന്ന് കിട്ടുന്ന കരിയാണ് ഇരുമ്പ് പഴുപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഇത്തരം കരികൾക്ക് വൻ വില നൽകണം. ഒരു ചാക്ക് മരക്കരിക്ക് 750 രൂപയാണ് വില. അവശേഷിക്കുന്ന പല ആലകളിലും ചിരട്ട ഉപയോഗിച്ചുള്ള കരിയാണ് ഉപയോഗിക്കുന്നത്. 100 ചിരട്ടയ്ക്ക് 50 രൂപയോളം നൽകണം.
വരുമാനം തുച്ഛം
കരി മാത്രമല്ല, ഇരുമ്പിനും വിലകൂടി. ക്ഷാമം നേരിട്ടതോടെ ചിരട്ടയുള്ള സ്ഥലങ്ങൾ തേടിപ്പിടിച്ച് വാഹനങ്ങളിലെത്തിച്ച് കരിയാക്കണം. മുമ്പ് പിക്കാസ്, കൈക്കോട്ട്, മഴു തുടങ്ങി വിവിധതരം പണിയായുധങ്ങൾ ഇവരുടെ പണിപ്പുരയിൽ നിന്നാണ് കച്ചവടക്കാർ മുതൽ സാധാരണക്കാർ വരെ വാങ്ങിയിരുന്നത്. എല്ലാ പണിയായുധങ്ങളും വൻകിട കമ്പനികൾ മാർക്കറ്റിൽ മൊത്തമായി ഇറക്കിയതോടെ തൊഴിൽ ഇല്ലാതെയായി. കുന്താലി, പിക്കാസ്, വെട്ടുകത്തി, മഴു എന്നിവ മൂർച്ച കൂട്ടുന്നതിനും മറ്റും 250 രൂപയാണ് കൂലി. മൺവെട്ടി മൂർച്ച കൂട്ടുന്നതിന് 100 രൂപയാണ് ഈടാക്കുന്നത്. എന്നാൽ ഇതിന്റെ പകുതി പോലും ആരും നൽകാറില്ലെന്ന് ഇവർ പറയുന്നു.
പരമ്പരാഗത കുലത്തൊഴിലായ കൊല്ലപ്പണിയെയും ആലകളെയും സംരക്ഷിക്കുന്നതിനുള്ള
നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം
രവി, കൊല്ലപ്പണിക്കാരൻ,
വർക്കല ഗുഡ് ഷെഡ് റോഡ്
ഒരു ചാക്ക് മരക്കരിക്ക് 750 രൂപ 100 ചിരട്ടയ്ക്ക് 50 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |